ആര്യൻഖാൻ പ്രതിയായ മയക്കുമരുന്ന് കേസിൽ എൻസിബിക്കെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സാക്ഷി പ്രഭാകർ സെയിൽ അന്തരിച്ചു
മുംബൈ: ആര്യൻഖാൻ പ്രതിയായ മയക്കുമരുന്ന് കേസിൽ എൻസിബിക്കെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സാക്ഷി പ്രഭാകർ സെയിൽ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് അഭിഭാഷകൻ അറിയിച്ചു. മരണത്തിൽ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
ആര്യൻഖാൻ പ്രതിയായ ആഡംബരകപ്പലിലെ ലഹരിമരുന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യം ആരോപിച്ച സാക്ഷിയാണ് പ്രഭാകർ. കേസിലെ വിവാദ സാക്ഷിയായ കിരൺ ഗോസാവിയുടെ അംഗരക്ഷകനായിരുന്നു. കിരൺ ഗോസാവിയും കേസ് അന്വേഷിച്ച എൻസിബി സോൺൽ ഡയറക്ടർ സമീ വാങ്കടെയും ചേർന്നുള്ള ഒത്തുകളിയാണ് ഇതെല്ലാമെന്ന് അദ്ദേഹം ആരോപിച്ചു. ഷാരൂഖ് ഖാനിൽ നിന്നും ഭീഷണിപ്പെടുത്തി 18 കോടി തട്ടിയെടുക്കാനായിരുന്നു പദ്ധതിയെന്നും തന്നെക്കൊണ്ട് വെള്ളപ്പേപ്പറിൽ ഒപ്പിട്ട് വാങ്ങി സാക്ഷിയാക്കിയതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
എൻസിബി കസ്റ്റഡിയിലുള്ള ആര്യൻ ഖാനെകൊണ്ട് കിരൺ ഗോസാവി ഫോണിൽ സംസാരിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത് വിട്ടു. പ്രഭാകറിന് പിന്നാലെ മറ്റ് ചില സാക്ഷികളും ഇതുപോലെ കൂറ് മാറിയിരുന്നു. തട്ടിപ്പ് കേസിൽ ലുക്കൗട്ട് നോട്ടീസ് നിലവിലുണ്ടായിരുന്ന കിരൺ ഗോസാവി പൊലീസ് പിടിയിലായി.
കേസ് എൻസിബി സമീറിൽ നിന്ന് മാറ്റി പുതിയ സംഘത്തെ ഏൽപിച്ചു. പൊലീസ് പ്രഭാകറിന് സുരക്ഷ നൽകി. കുറ്റപത്രം സമർപ്പിക്കാൻ 60 ദിവസം കൂടി കോടതി നീട്ടി നൽകി രണ്ട് ദിനം കഴിയും മുൻപാണ് പ്രഭാകറിന്‍റെ മരണം. വീട്ടിൽ വച്ച് ഹൃദയാഘാതം ഉണ്ടായെന്നും അസ്വാഭാവികത ഇല്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകർ പറയുന്നു.
ഇതര സംസ്ഥാന വീട്ടമ്മയുടെ കൊല: ഭർത്താവ് ഒളിവിൽ, ഇടപ്പള്ളയിൽ ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു
എറണാകുളം: പെരുമ്പാവൂരിൽ ഇതരസംസ്ഥാന വീട്ടമ്മ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് ഒളിവിൽ. ഇടപ്പള്ളിയിലും കുടുംബവഴക്കിനെ തുടർന്ന് ജോലിസ്ഥലത്ത് നിന്ന് ഭാര്യയെ വിളിച്ചിറക്കി ഭർത്താവ് കുത്തിപരിക്കേൽപ്പിച്ചു. കേസിൽ ഭർത്താവ് ഷിബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പാവൂര്‍ കണ്ടന്തറയിലാണ് അസം സ്വദേശിനിയായ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരുമ്പാവൂരിലെ ഫ്ലൈവുഡ് കമ്പനി തോഴിലാളിയായ ആസം സ്വദേശി ഫക്രൂദീന്‍റെ ഭാര്യ ഖാലിദാ ഖാത്തൂനാണ് മരിച്ചത്. ഖാലിദ വെട്ടേറ്റ് കിടക്കുന്നത് കണ്ട മകന്‍ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഖാലിദയുടെ ഭര്‍ത്താവ് ഫക്രൂദീന്‍ ഒളിവിലാണ്. കൊല നടത്തിയത് ഇയാളാണോ എന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
കൊച്ചി ഇടപ്പള്ളിയിലാണ് മറ്റൊരു സംഭവമുണ്ടായത്. ഇടപ്പള്ളി ടോളിന് സമീപത്തെ തുണിക്കടയിലെ ജീവനക്കാരിയാണ് കോട്ടയം സ്വദേശി സജ്ന. ആദ്യഭർത്താവ് മരിച്ചതിനെ തുടർന്ന് എറണാകുളം സ്വദേശി ഷിബുവിനെ വിവാഹം കഴിച്ചു. പലവിധകാരണങ്ങളാൽ യോജിക്കാൻ കഴിയാത്തതിനാൽ സജ്ന ഷിബുവിന്‍റെ വീട്ടിൽ നിന്ന് ഇറങ്ങി വന്നു. എന്നാൽ വീട്ടിലേക്ക് തിരിച്ച് വരണം എന്നാവശ്യപ്പെട്ട് ഷിബു ജോലി ചെയ്യുന്ന കടയിലെത്തി.
സംസാരിക്കാനായി പുറത്ത് വന്നപ്പോഴാണ് കൈയ്യിലെ കത്തിയെടുത്ത് കുത്തിയത്. നാല് ഇടങ്ങളിലായാണ് സജ്നക്ക് കുത്തേറ്റത്.നെഞ്ചിന് കുത്തേറ്റെങ്കിലും സജ്ന അപകടനിലതരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് സജ്ന.സംഭവത്തിൽ കേസെടുത്ത പൊലീസ് ഷിബുവിനെ അറസ്റ്റ് ചെയ്തു.രണ്ടാം ഭാര്യയെ കുത്തിപരിക്കേൽപിച്ച കേസിലും ഇയാൾ പ്രതിയാണ്.
