നൂപുർ ശർമയെ പിന്തുണച്ച ബജ്റംഗ്ദൾ പ്രവർത്തകന് നേരെ ആക്രമണം
നൂപൂർ ശർമ്മയെ പിന്തുണച്ചതിന് എന്റെ തല വെട്ടുമെന്ന് അവർ പറഞ്ഞെന്നും യുവാവ് കൂട്ടിച്ചേർത്തു. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ അഗർ ടൗണിൽ കനത്ത പൊലീസ് വിന്യാസം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് സൂപ്രണ്ട് രാകേഷ് സാഗർ പറഞ്ഞു.
ഭോപ്പാൽ: ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്തുണച്ചതിന് മധ്യപ്രദേശിൽ ബജ്റംഗ്ദൾ പ്രവർത്തകന് നേരെ ആക്രമണം. അഗർ ടൗണിലാണ് സംഭവം. ആയുഷ് ജാദം എന്ന യുവാവിനാണ് പരിക്കേറ്റത്. സംഭവത്തിൽ 13 പേർക്കെതിരെ കേസെടുത്തു. ഇതിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബൈക്കിൽ ഉജ്ജൈൻ റോഡിലൂടെ പോകുകയായിരുന്നപ്പോൾ പന്ത്രണ്ടോളം പേർ തടഞ്ഞുനിർത്തി പൊതുസ്ഥലത്ത് വെച്ച് തന്നെ ആക്രമിച്ചതായി ആയുഷ് ജാദം പറഞ്ഞു. ബൈക്കിലെത്തിയ ചിലർ തന്നെ തടഞ്ഞുനിർത്തി പേര് ചോദിക്കുകയും തുടർന്ന് കത്തിയും വാളും ഉപയോഹഗിച്ച് ആക്രമിക്കുകയും ചെയ്തെന്ന് ഇയാൾ പറഞ്ഞു.
നൂപൂർ ശർമ്മയെ പിന്തുണച്ചതിന് എന്റെ തല വെട്ടുമെന്ന് അവർ പറഞ്ഞെന്നും യുവാവ് കൂട്ടിച്ചേർത്തു. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ അഗർ ടൗണിൽ കനത്ത പൊലീസ് വിന്യാസം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് സൂപ്രണ്ട് രാകേഷ് സാഗർ പറഞ്ഞു. കഴിഞ്ഞ മാസം നൂപൂർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.
രാജസ്ഥാനിലും മഹാരാഷ്ട്രയിലുമാണ് കൊലപാതകം നടന്നത്. മഹാരാഷ്ട്രയിലെ അമരാവതിയിലെ അമിത് മെഡിക്കൽ സ്റ്റോർ ഉടമയായ ഉമേഷ് കോൽഹെയാണ് പ്രവാചകൻ വിവാദവുമായി ബന്ധപ്പെട്ട് ജൂൺ 21-ന് ആദ്യമായി കൊല്ലപ്പെടുന്നത്. ഉദയ്പൂരിൽ നിന്നുള്ള തയ്യൽക്കാരനായ കനയ്യ ലാലിന്റെ കഴുത്ത് അറുത്തും കൊലപ്പെടുത്തി. നൂപൂർ ശർമ്മയ്ക്ക് അനുകൂലമായി സന്ദേശങ്ങൾ പോസ്റ്റ് ചെയ്ത നിരവധി പേർക്ക് ഭീഷണിയുണ്ട്.
തേങ്കുറിശ്ശി ദുരഭിമാന കൊല: വിചാരണ തുടങ്ങി, കേസിൽ 110 സാക്ഷികൾ
പാലക്കാട്: തേങ്കുറിശി ദുരഭിമാന കൊലപാതകത്തിൽ വിചാരണ നടപടികൾക്ക് തുടക്കം. പാലക്കാട് ജില്ലാ ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. തേങ്കുറിശ്ശി ഇലമന്ദം സ്വദേശി അനീഷ് കൊല്ലപ്പെട്ട കേസിലാണ് വിചാരണ പുരോഗമിക്കുന്നത്. കൊല്ലപ്പെട്ട അനീഷിന്റെ സഹോദരൻ അരുണിനെയും അനീഷിന്റെ ഭാര്യ ഹരിയതയെയുമാണ് കോടതി ആദ്യം വിസ്തരിച്ചത്. ഒന്നാം സാക്ഷിയാണ് അരുൺ. കേസിൽ ആകെ 110 സാക്ഷികളാണുള്ളത്. പ്രതികൾ എത്തിയ രണ്ട് ബൈക്കുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ബൈക്കുകൾ ജഡ്ജി കോടതിക്ക് പുറത്തെത്തി പരിശോധിച്ചു. കേസിൽ 75 ദിവസം കൊണ്ടാണ് ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
2020 ഡിസംബർ 25നാണ് തേങ്കുറുശ്ശി ഇലമന്ദം സ്വദേശി അനീഷ് കൊല്ലപ്പെട്ടത്. അനീഷ്, ഹരിതയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് എതിരായിരുന്ന വീട്ടുകാരാണ് കൊലപ്പെടുത്തിയത്. ഹരിതയുടെ അച്ഛൻ പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരാണ് അനീഷിനെ കൊലപ്പെടുത്തിയത്. സാമ്പത്തികമായും ജാതിവ്യവസ്ഥയിലും മേൽത്തട്ടിലുളള ഹരിതയെന്ന പെൺകുട്ടിയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചിതിലുളള പകയായിരുന്നു കൊലപാതകത്തിലേക്ക നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേരളത്തെ ഞെട്ടിച്ച ദുഭിമാന കൊലപാതകത്തിൽ, കൊലക്കുറ്റത്തിന് പുറമേ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഡിസംബർ 25ന് വൈകുന്നേരം പൊതുനിരത്തിൽ വെച്ചായിരുന്നു അനീഷിനെ വെട്ടിക്കൊന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം തന്നെ നിരവധി തവണ പ്രതികൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ്, പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഭീഷണിയുണ്ടായിട്ടും വേണ്ടത്ര സുരക്ഷ അനീഷിന് ലോക്കൽ പൊലീസ് നൽകിയില്ലെന്ന് അനീഷിന്റെ വീട്ടുകാരും ഭാര്യ ഹരിതയും മൊഴി നൽകിയിരുന്നു. അഡ്വക്കേറ്റ് പി.അനിൽ ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായിച്ചുള്ളത്.