ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസ്; രവി പൂജാരിയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇന്നും ചോദ്യം ചെയ്യും
കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ കാസർകോട്ടെ ഗുണ്ട നേതാവ് ജിയയുടെ നിർദേശപ്രകാരമാണ് നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയതെന്ന് രവി പൂജാരി മൊഴി നൽകിയിരുന്നു.
കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരിയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇന്നും ചോദ്യം ചെയ്യും. കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ രവി പൂജാരിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. കാസർകോട്, പെരുമ്പാവൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘത്തെ കുറിച്ചാണ് പ്രധാന അന്വേഷണം.
കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ കാസർകോട്ടെ ഗുണ്ട നേതാവ് ജിയയുടെ നിർദേശപ്രകാരമാണ് നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയതെന്ന് രവി പൂജാരി മൊഴി നൽകിയിരുന്നു. ജിയ ഒളിവിൽ കഴിയുകയാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. രവി പൂജാരിയുടെ മൊഴി പൂർണമായി വിശ്വസിക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. കേരളത്തിൽ നടന്ന ഗുണ്ട സംഘങ്ങളിലെ രണ്ട് പേരുടെ കൊലപാതകത്തിൽ രവി പൂജാരിക്ക് പങ്കുണ്ടോയെന്നും സംശയിക്കുന്നുണ്ട്. ജൂൺ എട്ട് വരെയാണ് രവി പൂജാരിയെ കേരള പൊലീസിൻ്റെ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്താൻ കസ്റ്റസി കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona