ഝാര്‍ഖണ്ഡിലെ ദേവ്ഘറിലാണ് ദാരുണ സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രി കുട്ടിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന് കുടുംബം പൊലീസില്‍ പരാതിപ്പെട്ടിരുന്നുവെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫിസര്‍ പവന്‍കുമാര്‍ പറഞ്ഞു. 

ദേവ്ഘര്‍(ഝാര്‍ഖണ്ഡ്): 14കാരനെ സുഹൃത്തുക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി(Throat slit). കൈകാലുകള്‍ മുറിച്ച് മാറ്റി മൃതദേഹം ചാക്കില്‍ക്കെട്ടി കാട്ടില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഝാര്‍ഖണ്ഡിലെ ദേവ്ഘറിലാണ് ദാരുണ സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രി കുട്ടിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന് കുടുംബം പൊലീസില്‍ പരാതിപ്പെട്ടിരുന്നുവെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫിസര്‍ പവന്‍കുമാര്‍ പറഞ്ഞു. സംഭവത്തില്‍ 19കാരനായ അവിനാഷ് എന്നയാളെ അറസ്റ്റ് ചെയ്യുകയും കൊല്ലപ്പെട്ട കുട്ടിയുടെ സുഹൃത്തായ 14കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ദേവ്ഘറിലെ രോഹിണി എന്ന ഗ്രാമത്തിലെ വീട്ടിന്റെ പുറത്ത് നിന്ന് കൊല്ലപ്പെട്ട കുട്ടിയെയും കൂട്ടി കൂട്ടുകാരന്‍ കുമ്രാബാദ് സ്റ്റേഷന്‍ റോഡിലേക്ക് പോയത്. അവിടെ നിന്ന് മറ്റൊരു സുഹൃത്ത് 19കാരനായ അവിനാഷ് ഇവര്‍ക്കൊപ്പം കൂടി. മൂവരും പലഗ്നാ പഹാഡ് മേഖലയിലെ വനത്തിലേക്ക് പോകുന്നതിനിടെ അവിനാശും കുട്ടിയും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് അവിനാഷ് കത്തിയെടുത്ത് കുത്തുകയും കഴുത്ത് അറുക്കുകയും ചെയ്‌തെന്ന് കസ്റ്റഡിയിലുള്ള 14കാരന്‍ പൊലീസിന് മൊഴി നല്‍കി. 

കൊലപ്പെടുത്തിയതിന് ശേഷം അവിനാഷ് കൈകളും കാലുകളും വെട്ടിമാറ്റി ശരീരഭാഗങ്ങള്‍ മൂന്ന് ചാക്കുകളിലാക്കി കാട്ടില്‍ തള്ളുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അവിനാഷും കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. രക്തം പുരണ്ട കത്തിയും ഇരയുടെ മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തു.