10 വര്‍ഷം ജയിലില്‍, പുറത്തിറങ്ങിയപ്പോഴും അതേപണി തുടര്‍ന്നു, വീട് പരിശോധിച്ച അധികൃതരും ഞെട്ടി; 3പേര്‍ പിടിയില്‍
പ്രധാന പ്രതിയും രസതന്ത്രത്തില്‍ ബിരുദധാരിയുമായ കമ്മ ശ്രീനിവാസിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) 10 വര്‍ഷം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
![Chemistry graduate and friends held again for cooking meth at home prm Chemistry graduate and friends held again for cooking meth at home prm](https://static-ai.asianetnews.com/images/01hgqmmz756yk7deahkj6pb253/kamma-srinivas-_363x203xt.jpg)
ഹൈദരാബാദ്: 10 വർഷം ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ യുവാവിന്റെ വീട് പരിശോധിച്ച തെലങ്കാന ആന്റി നാർക്കോട്ടിക്സ് ബ്യൂറോ ഞെട്ടി. വെള്ളിയാഴ്ച ഹൈദരബാദ് നഗര പ്രാന്തത്തിലെ സുറാറാമിലെ വീട്ടിലാണ് ടിഎസ് എന്‍ബി പരിശോധന നടത്തിയത്. പരിശോധനയില്‍ വീട്ടില്‍ ലാബ് ക്രമീകരിച്ച് രാസലഹരിയായ മെത്താംഫെറ്റാമൈൻ നിര്‍മിക്കുന്നത് കണ്ടെത്തി. 50 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നും കണ്ടെത്തി. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. സുരറാമിലെ കെമിസ്ട്രി ബിരുദധാരിയായ കമ്മ ശ്രീനിവാസ് (40), ആന്ധ്രാപ്രദേശിലെ അംബേദ്കർ കോനസീമ ജില്ലയിൽ നിന്നുള്ള സ്വകാര്യ തൊഴിലാളി ജി നരസിംഹ രാജു (42), ഡ്രൈവർ ഗജുലരാമരത്തിലെ ഡി മണികണ്ഠ (32) എന്നിവരെയാണ് ടിഎസ്-എൻഎബി അറസ്റ്റ് ചെയ്തത്.
പ്രധാന പ്രതിയും രസതന്ത്രത്തില്‍ ബിരുദധാരിയുമായ കമ്മ ശ്രീനിവാസിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) 10 വര്‍ഷം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും രാസവസ്തുക്കൾ ഉപയോഗിച്ച് രഹസ്യമായി തന്റെ വസതിയിൽ മെത്താംഫെറ്റാമൈൻ നിർമ്മിക്കാൻ തുടങ്ങി. കമ്മ ശ്രീനിവാസ്, 2013 നവംബറിൽ ജീഡിമെറ്റ്‌ല ഇൻഡസ്ട്രിയൽ ഏരിയയിലെ ലാബിൽ നിർമ്മിച്ച മെത്താംഫെറ്റാമൈൻ മരുന്ന് മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഒരു ഇടപാടുകാരന് വിൽക്കാൻ ഒരുങ്ങുമ്പോഴാണ് എൻസിബി അറസ്റ്റിലായത്.
ഇയാളുടെ കൈവശം നിന്ന് 10.9 കിലോ മെത്താംഫെറ്റാമൈൻ എൻസിബി പിടിച്ചെടുത്തു. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 2017-ൽ ജാമ്യത്തിൽ ഇറങ്ങിയ ശ്രീനിവാസ്, മറ്റ് രണ്ട് പ്രതികളായ രാജു, മണികണ്ഠ എന്നിവരെ കണ്ടുമുട്ടി. പിന്നീടാണ് ഇവര്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തത്.