ഏഴ് വര്‍ഷത്തോളം സ്വന്തം പിതാവിന്‍റെ ലൈംഗിക പീഡനത്തിന് ഇരയായി സഹോദരിമാര്‍; രക്ഷയായത് ഒരു 'ഫോണ്‍ കോള്‍'
ചത്തീസ്ഗഡ് തലസ്ഥാനമായ റായിപ്പൂരില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ ബെല്‍ഹ പ്രദേശത്തെ വിദൂര ഗ്രാമത്തിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്.
റായിപ്പൂര്‍: പിതാവ് ഏഴു വര്‍ഷമായി നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കുന്നു എന്ന പരാതിയുമായി രണ്ട് പെണ്‍മക്കള്‍. ചത്തീസ്ഗഡിലാണ് മനസാക്ഷിയെ നടക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ പെണ്‍കുട്ടികളുടെ അച്ഛനായ 45കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചത്തീസ്ഗഡ് തലസ്ഥാനമായ റായിപ്പൂരില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ ബെല്‍ഹ പ്രദേശത്തെ വിദൂര ഗ്രാമത്തിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും അച്ഛനും അടങ്ങുന്നതാണ് കുടുംബം. ഇവരുടെ അമ്മ ഏഴ് വര്‍ഷം മുമ്പ് വീട്ടില്‍ നിന്നും പോയി. പെണ്‍കുട്ടികള്‍ക്ക് 13നും 21നും ഇടയിലാണ് പ്രായം.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പെണ്‍കുട്ടികളുടെ സഹോദരന്‍ അഭയം തേടി വനിതാ ഹെല്‍പ്പ് ലൈനില്‍ വിളിക്കുന്നത്. തുടര്‍ന്ന് പെണ്‍കുട്ടികളുമായി വനിതാ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ സംസാരിച്ചു. ആദ്യഘട്ടത്തില്‍ പൊലീസിനോട് ഒന്നും തുറന്നു പറയാന്‍ പെണ്‍കുട്ടികള്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസിന്‍റെ പ്രത്യേക രക്ഷ സംഘം പോലീസ് എല്ലാ കുട്ടികള്‍ക്കും കൗണ്‍സിലിംഗ് നല്‍കി.
അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. അച്ഛൻ കുളിമുറിയില്‍ പലപ്പോഴും അതിക്രമിച്ച് കയറുമായിരുന്നു എന്ന് പെണ്‍കുട്ടികള്‍ പോലീസില്‍ മൊഴി നല്‍കി. അച്ഛന്‍ ഇരുവരെയും പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടികള്‍ക്ക് പരസ്പരം അറിയാമായിരുന്നു. എന്നാല്‍ അച്ഛനെ പേടിച്ച് കുട്ടികള്‍ വിവരം പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടികളുടെ നിസഹായവസ്ഥ മനസിലാക്കിയ സഹോദരനാണ് ഹെല്‍പ്പ് ലൈനിലേക്ക് ഫോണ്‍ ചെയ്ത് സഹായം അഭ്യര്‍ത്ഥിച്ചത്.
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇയാളെ റിമാന്‍റില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടികള്‍ ഇപ്പോള്‍ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാണ് ഉള്ളത്.