എറണാകുളത്ത് ഓട്ടിസം ബാധിച്ച കുട്ടിക്ക് ക്രൂര മർദ്ദനം; അച്ഛന്‍ കസ്റ്റഡിയില്‍
മട്ടാഞ്ചേരി ചെറലായി കടവിൽ സുധീറാണ് മകനെ അതി ക്രൂരമായി മർദ്ദിച്ചത്. പറഞ്ഞ കാര്യങ്ങൾ അനുസരിക്കാത്തതിനും വീട്ടിൽ നിന്ന് പുറത്ത് പോയതിനുമാണ് ക്രൂരത.
കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടിക്ക് നേരെ അച്ഛന്‍റെ ക്രൂര മർദ്ദനം. മട്ടാഞ്ചേരി സ്വദേശി സുധീറിനെ മാതാവിന്‍റെ പരാതിയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തലകുത്തിയും ഒറ്റക്കാലിൽ നിർത്തിയും മകനെ സുധീർ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
മട്ടാഞ്ചേരി ചെറലായി കടവിൽ സുധീറാണ് മകനെ അതി ക്രൂരമായി മർദ്ദിച്ചത്. പറഞ്ഞ കാര്യങ്ങൾ അനുസരിക്കാത്തതിനും വീട്ടിൽ നിന്ന് പുറത്ത് പോയതിനുമാണ് ക്രൂരത. വടികൊണ്ട് പലതവണ കുട്ടിയെ മർദിക്കുന്നത് കണ്ടതോടെ അമ്മ തടയുകയായിരുന്നു. എന്നാൽ, സുധീർ പിന്മാറാൻ തയ്യാറായില്ല. കുട്ടിയെ ഒറ്റക്കാലിൽ നിർത്തി ചവിട്ടുകയും മുഖത്ത് പലതവണ അടിക്കുകയും ചെയ്തു. തലകുത്തി നിർത്തിയും ക്രൂരത തുടർന്നു.
അമ്മയാണ് മകനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഫോർട്ട് കൊച്ചി പൊലീസ് കുട്ടിയുടെ വീട്ടിലെത്തി സുധീറിനെ കസ്റ്റഡിയിലെടുത്തു. സുധീർ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കാറുണ്ടെന്നും ഭാര്യയെയും മർദ്ദിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവരുടെ മൂന്ന് മക്കളിൽ മൂത്തയാളായ കുട്ടി പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. പ്രതി സുധീറിനെ നാളെ കോടതിയിൽ ഹാജരാക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona