പയ്യോളിയിൽ സ്വകാര്യ പറമ്പിലൂടെയുളള വഴി നിർമ്മാണം തടഞ്ഞ യുവതിയുടെ വീടിന് നേരെ ആക്രമണമെന്ന് പരാതി. പയ്യോളി കൊളാവിപ്പാലം സ്വദേശി ലിഷയുടെ വീടിന് നേരെയാണ് അർദ്ധരാത്രിയോടെ കല്ലേറുണ്ടായത്

കോഴിക്കോട്: പയ്യോളിയിൽ സ്വകാര്യ പറമ്പിലൂടെയുളള വഴി നിർമ്മാണം തടഞ്ഞ യുവതിയുടെ വീടിന് നേരെ ആക്രമണമെന്ന് പരാതി. പയ്യോളി കൊളാവിപ്പാലം സ്വദേശി ലിഷയുടെ വീടിന് നേരെയാണ് അർദ്ധരാത്രിയോടെ കല്ലേറുണ്ടായത്. ഇവരുടെ പറമ്പിലൂടെ അനുമതിയില്ലാതെയുളള വഴി നിർമ്മാണം ചോദ്യം ചെയ്തതിന് ഒരുമാസം മുമ്പ് ലിഷയ്ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. 

ഈ സംഭവത്തിൽ 37 പേർക്കെതിരെ വധശ്രമത്തിന് കേസ്സെടുത്തെങ്കിലും ഏഴ് ആളുകൾ മാത്രമാണ് പിടിയിലായത്. മതിയായ സുരക്ഷയൊരുക്കണമെന്ന കോടതി നിർദേശം പാലിക്കപ്പെട്ടില്ലെന്നും ലിഷ പറഞ്ഞു. കല്ലേറിൽ വീടിന്‍റെ ജനൽച്ചില്ലുകൾ തകർന്നിട്ടുണ്ട്. ആക്രണത്തിന് പുറകിൽ ആരെന്ന് വ്യക്തമല്ലെന്നും വിശദമായ അന്വേഷണം തുടങ്ങിയെന്നും പയ്യോളി പൊലീസ് അറിയിച്ചു

മലയാളി വനിതയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചക്കേസിൽ ദില്ലി സ്വദേശി പിടിയിൽ

ദില്ലി: മലയാളി വനിതയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചക്കേസിൽ ദില്ലി സ്വദേശി പിടിയിൽ. മോനു കുമാർ റാവത്തിനെ പാലാ പൊലീസ് ദില്ലി എയർപോർട്ടിൽ നിന്ന് പിടികൂടിയത്. 2020 മുതൽ ഇയാൾ വാട്സാപ്പിലൂടെ വീട്ടമ്മയുമായി സൗഹൃദത്തിലായിരുന്നു. തുടർന്ന് ചാറ്റിങ്ങിലൂടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും സ്വന്തമാക്കുകയായിരുന്നു. 

പിന്നീട് ഈ ചിത്രങ്ങൾ വച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി. ഭീഷണിക്ക് വഴങ്ങാത്തതിനെ തുടർന്ന് മോനു കുമാർ ചിത്രങ്ങൾ പ്രചരിപ്പിച്ചു. തുടര്‍ന്ന് യുവതി പാലാ പൊലീസില്‍ പരാതി നല്കി. 

അന്വേഷണത്തില്‍ ഇയാള്‍ വിദേശത്താണെന്ന് അറിഞ്ഞ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കഴിഞ്ഞദിവസം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ തടഞ്ഞുവച്ച് അറിയിച്ചതിനെ തുടര്‍ന്ന് പാലാ പോലീസ് ഡല്‍ഹിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.