അണക്കര ഏഴാംമയിൽ സ്വദേശി മനുവിന്റെ കയ്യിനാണ് വെട്ടേറ്റത്. അയൽവാസിയായ ജോമോളാണ് ആക്രമണം നടത്തിയത്. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു.  

ഇടുക്കി: ഇടുക്കി അണക്കരയിൽ അയൽവാസിയായ യുവാവിന്റെ കൈവെട്ടിയ സംഭവത്തിൽ പ്രതിക്കെതിരെ യുവാവിന്റെ ബന്ധുക്കൾ. ജോമോളും കുടുംബവും നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നുവെന്ന് മനുവിന്റെ ഭാര്യ ദിവ്യ പറഞ്ഞു. അയൽക്കാരുമായി എപ്പോഴും വഴക്കുണ്ടാക്കും. നേരത്തേ ജോമോളുടെ ഭർത്താവ് അയൽവാസിയെ വെട്ടിയിരുന്നു. പക്ഷെ കേസ് ഒന്നും ഉണ്ടായില്ല. കൊല്ലാൻ ഉദ്ദേശിച്ച് തന്നെയാണ് ജോമോൾ മനുവിനെ വെട്ടിയതെന്നും ദിവ്യ ആരോപിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ജോമോള്‍ മുമ്പ് തന്റെ അച്ഛന്റെ കൈ വെട്ടിയിട്ടുണ്ടെന്ന് മനുവിന്റെ സുഹൃത്തും ആരോപിക്കുന്നു. റോഡില്‍ മാലിന്യം വലിച്ചെറിയുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് കൈ വെട്ടിയതെന്ന് മനുവിന്റെ സുഹൃത്ത് ജിബിൻ പറയുന്നു. പ്രകോപനം ഇല്ലാതെയാണ് കൈവെട്ടിയത്. ജോമോള്‍ മുൻപ് തന്റെ അച്ഛന്റെ കൈ വെട്ടിയിട്ടുണ്ട്. ആ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ട് നടപടിയുണ്ടായില്ലെന്നും ജിബിൻ ആരോപിച്ചു. 

ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. അണക്കര ഏഴാംമൈൽ സ്വദേശി മനുവിന്‍റെ കൈപ്പത്തിയാണ് അയൽവാസിയായ ജോമോൾ വെട്ടിയത്. മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട വാക്കുതർക്കം ഒടുവിൽ കൈവെട്ടിൽ കലാശിക്കുകയായിരുന്നു. ജോമോളിന്‍റെ ഒറ്റവെട്ടിൽ മനുവിന്റെ ഇടത് കൈപ്പത്തി അറ്റുവീണു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച മനുവിന്‍റെ കൈതുന്നിച്ചേർക്കാനുള്ള ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. അതേസമയം സംഭവ ശേഷം ഒളിവിൽ പോയ ജോമോളിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ജോമോൾ അധികം ദൂരം പോകാൻ സാധ്യതയില്ലെന്നാണ് പൊലീസ് പറയുന്നത്