ഇസ്ഹാഖിന്‍റെ കൊലപാതകികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും മലപ്പുറം എസ്‍പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മലപ്പുറം: മലപ്പുറം താനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകന്‍റെ കൊലപാതകം നടത്തിയത് നാലംഗ സംഘമെന്ന് മലപ്പുറം എസ്പി യു അബ്ദുൾ കരീം. നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. ആക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും എസ് പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ രാത്രിയാണ് അഞ്ചുടി സ്വദേശിയും മുസ്ലീം ലീഗ് പ്രവർത്തകനുമായ ഇസ്ഹാഖിനെ ഒരു സംഘം ആളുകൾ വെട്ടിക്കൊന്നത്.
കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്ന് മുസ്ലീം ലീഗ് ഇന്നലെ തന്നെ ആരോപിച്ചിരുന്നു. രാത്രി ഏഴരയോടെയാണ് അഞ്ചുടിയിൽ വച്ച് ഇസ്ഹാഖിനു നേരെ ആക്രമണമുണ്ടായത്. വീട്ടിൽ നിന്നും കവലയിലേക്ക് വരുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തു വച്ചായിരുന്നു ആക്രമണം. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലയില്‍ ഇന്ന് യുഡിഎഫ് ഹർത്താൽ നടത്തുകയാണ്. വള്ളിക്കുന്ന് മുതല്‍ പൊന്നാനി വരെയുള്ള ആറ് നിയോജക മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.
മുസ്ലീം ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ നേരത്തെ നിരവധി തവണ താനൂരിലും അഞ്ചുടിയിലും സംഘര്‍ഷമുണ്ടായിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ വൻ ഗൂഡാലോചനയുണ്ടെന്നാണ് മുസ്ലീം ലീഗ് ആരോപണം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
