കൊവിഡ് കാലത്ത് സൈബർ തട്ടിപ്പുകൾ വർധിച്ചു: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ
പിഎം കെയർ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ സമാന സൈറ്റുകളുണ്ടാക്കി പണം തട്ടാൻ ശ്രമം നടന്നതായി ഓർമ്മിപ്പിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൈബർ സുരക്ഷ ഉറപ്പാക്കാൻ വലിയ ശ്രമം വേണ്ടി വന്നുവെന്ന് കൂട്ടിച്ചേർത്തു
തിരുവനന്തപുരം: കൊവിഡ് കാലത്ത് സൈബർ തട്ടിപ്പുകൾ വലിയ തോതിൽ ഉയർന്നെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. സർക്കാർ വൈബ്സൈറ്റുകളും പേയ്മെന്റ് സൈറ്റുകളെയും ഉന്നതരുടെ അക്കൗണ്ടുകളെയും ഉന്നം വച്ച് ശ്രമമുണ്ടായെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വെളിപ്പെടുത്തി. വീഡിയോ കോൺഫ്രൻസിംഗ് അടക്കം സ്വതന്ത്രവും സ്വന്തവുമായ ഡിജിറ്റൽ ടൂളുകളുടെ അഭാവംവെല്ലുവിളിയായെന്നും അജിത് ഡോവൽ പറഞ്ഞു. കേരള പൊലീസ് സൈബർഡോം സംഘടിപ്പിച്ച കൊക്കൂൺ വെർച്വൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അജിത് ഡോവൽ.
പിഎം കെയർ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ സമാന സൈറ്റുകളുണ്ടാക്കി പണം തട്ടാൻ ശ്രമം നടന്നതായി ഓർമ്മിപ്പിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൈബർ സുരക്ഷ ഉറപ്പാക്കാൻ വലിയ ശ്രമം വേണ്ടി വന്നുവെന്ന് കൂട്ടിച്ചേർത്തു. ജാഗ്രതയോടെ സൈബർ ഇടങ്ങൾ ഉപയോഗിക്കാൻ സാധിക്കണം എന്നും അജിത് ഡോവൽ ഉപദേശിച്ചു.
നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ തുങ്ങിയവരും രണ്ട് ദിവസം നീണ്ട് നിൽക്കുന്ന കൊക്കൂൺ കോണ്‍ഫറന്‍സില്‍ സംസാരിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും ,സ്വദേശത്തു നിന്നുമുള്ള പ്രതിനിധികൾക്ക് നേരിട്ട് എത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ വഴിയാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.