ജന്മദിനാഘോഷത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു
ജയ് ശ്രീറാം വിളിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാൽ, ബിസിനസ് പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. എന്തായാലും കൊലപാതകം വലിയ രാഷ്ട്രീയ വിവാദമായതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്.
ദില്ലി: ജന്മദിനാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കഴിഞ്ഞ ദിവസമാണ് ജന്മദിനാഘോഷത്തിനിടെ ഉണ്ടായ തർക്കത്തിന് പിന്നാലെ റിങ്കു ശർമ്മയെ നാല് പേർ വീട്ടിൽ കയറി കുത്തിക്കൊന്നത്. നാല് പേരെയും അറസ്റ്റ് ചെയ്തിരുന്നു. ജയ് ശ്രീറാം വിളിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാൽ, ബിസിനസ് പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. എന്തായാലും കൊലപാതകം വലിയ രാഷ്ട്രീയ വിവാദമായതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെയിരിക്കാൻ പ്രദേശത്ത് കനത്ത പൊലീസ് കാവൽ തുടരുകയാണ്.
ഔട്ടർ ദില്ലിയിലെ മംഗോളപുരി മേഖലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. റിങ്കു ശർമയും പ്രതികളും സുഹൃത്തുക്കളായിരുന്നെന്നും, ഇവർ ദില്ലിയിലെ രോഹിണിയിൽ തുടങ്ങിയ രണ്ട് ഹോട്ടലുകളെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് പാർട്ടിക്കിടെ സംഘർഷമുണ്ടായതെന്നും, ഇതിനിടെയാണ് റിങ്കു ശർമ കുത്തേറ്റ് മരിച്ചതെന്നുമാണ് ദില്ലി പൊലീസ് പറയുന്നത്. സംഭവത്തിന് വർഗീയമുഖം നൽകരുതെന്ന് ദില്ലി പൊലീസ് ട്വീറ്റ് ചെയ്തിരുന്നു.
റിങ്കുവിന്‍റെ കൊലപാതകം അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് സംഭാവന പിരിച്ചതുകൊണ്ടാണെന്നാണ് വിശ്വ ഹിന്ദു പരിഷത്ത് ആരോപിക്കുന്നത്. ജയ് ശ്രീരാം വിളിച്ചതാണ് റിങ്കുവിനെ കൊലപ്പെടുത്താൻ കാരണമെന്ന കുടുംബത്തിന്‍റെ ആരോപണം അന്വേഷിക്കുമെന്നും, നിലവിൽ ബിസിനസിലെ തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് അനുമാനമെന്നും ദില്ലി പൊലീസ് പിആർഒ ചിൻമയ് ബിസ്വൽ വ്യക്തമാക്കിയിരുന്നു.