പ്രീതി, സുഹൃത്ത് സുരേന്ദ്ര എന്നിവരുടെ മൃതദേഹം ദിവസങ്ങള്‍ക്ക് മുമ്പാണ് ഗാസിയാബാദിലെ സായി ഉപവന്‍ ക്ഷേത്രത്തിന് സമീപത്ത് നിന്ന് പോലീസ് കണ്ടെടുത്തത്. 

ഗാസിയാബാദ്: യുവതിയെയും ആണ്‍സുഹൃത്തിനെയും വെടിവച്ചു കൊന്ന കേസില്‍ പ്രതി പോലീസുകാരനെന്ന് അന്വേഷണസംഘം. താനുമായുള്ള ബന്ധം യുവതി അവസാനിപ്പിച്ചതാണ് പോലീസുകാരനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് അറിയിച്ചു.

പ്രീതി, സുഹൃത്ത് സുരേന്ദ്ര എന്നിവരുടെ മൃതദേഹം ദിവസങ്ങള്‍ക്ക് മുമ്പാണ് ഗാസിയാബാദിലെ സായി ഉപവന്‍ ക്ഷേത്രത്തിന് സമീപത്ത് നിന്ന് പോലീസ് കണ്ടെടുത്തത്. ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് പ്രീതിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രീതിയും സുരേന്ദ്രയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തില്‍ ഡല്‍ഹി ട്രാഫിക് പോലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആയ ദിനേശുമായി പ്രീതിക്ക് മുമ്പ് ബന്ധമുണ്ടായിരുന്നതായി പോലീസ് മനസ്സലാക്കി.സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കൃത്യം നിര്‍വ്വഹിച്ചത് ദിനേശാണെന്നും കണ്ടെത്തി.

താനുമായുള്ള ബന്ധം അവസാനിപ്പിച്ച് സുരേന്ദ്രയുമായി വിവാഹം നിശ്ചയിച്ചതാണ് ദിനേശിനെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഒരാഴ്ച്ച മുമ്പ് പ്രീതി മൊബൈല്‍ നമ്പര്‍ മാറ്റുകയും ദിനേശിനെ കാണുന്നത് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പ്രീതിയും സുരേന്ദ്രയും ക്ഷേത്രത്തില്‍ പോകുമ്പോള്‍ ദിനേശ് അവരെ പിന്തുടരുകയായിരുന്നു.

ക്ഷേത്രദര്‍ശനത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ ദിനേശ് ഇരുവരുമായി വാക്തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് പ്രകോപിതനായ ദിനേശ് ഇവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. കൃത്യത്തിനുപയോഗിച്ച തോക്കും ദിനേശ് സഞ്ചരിച്ച കാറും പോലീസ് കണ്ടെടുത്തു. ദിനേശിനെ സഹായിച്ചെന്ന് കരുതുന്ന പിന്റു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.