വാഹനപാർക്കിംഗിനെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് കയ്യാങ്കളിയില്‍
പാറ്റൂരിലെ ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ കമ്പനിയുടെ ജീവനക്കാർക്ക് അനുവദിച്ച പാർക്കിംഗ് സ്ഥലത്ത് അഭിഭാഷകനായ കിഷോർ ബൈക്ക് വച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം നടന്നത്.
തിരുവനന്തപുരം: മൊബൈൽ ഫോണ്‍ കമ്പനി ജീവനക്കാരെ അഭിഭാഷകന്‍റെ നേതൃത്വത്തിലുള്ള സംഘം മർദ്ദിച്ചതായി പരാതി. വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. വഞ്ചിയൂർ പൊലീസ് സംഭവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളെടുത്തു. പാറ്റൂരിലെ ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ കമ്പനിയുടെ ജീവനക്കാർക്ക് അനുവദിച്ച പാർക്കിംഗ് സ്ഥലത്ത് അഭിഭാഷകനായ കിഷോർ ബൈക്ക് വച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം നടന്നത്.
മൊബൈൽ കമ്പനി ജീവനക്കാരനായ നന്ദുവും അഭിഭാഷകനും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. പിന്നീട് അഭിഭാഷകനായ കിഷോറിന്‍റെ നേതൃത്വത്തിൽ ഒരു സംഘം ആൾക്കാർ മൊബൈൽ കമ്പനി ഓഫീസിലെത്തി ആക്രമിച്ചുവെന്നാണ് പരാതി. സംഭവമറിഞ്ഞെത്തിയ പൊലീസിന്‍റെ സാന്നിധ്യത്തിൽ ആക്രമണം നടത്തുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.
നന്ദുവിന്‍റെ കൈയ്ക്ക് പരിക്കുണ്ട്. ചികിത്സ തേടിയശേഷം മൊബൈൽ കമ്പനിയിലെ ജീവനക്കാർ വഞ്ചിയൂർ പൊലീസിൽ പരാതി നൽകി. അഭിഭാഷകനും കമ്പനി ജീവനക്കാർക്കെതിരെ പൊലീസിൽ പരാതി നൽകി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.