45കാരന്റെ ഭാര്യയും ഡോക്ടറുമായ പ്രിയങ്കയാണ് എട്ടുവയസുകാരനായ മകന്റെ അരികിൽ ഇരുന്ന് മൊബൈൽ ഫോണിൽ റീലുകൾ കണ്ടിരുന്നത്

ധാർവാഡ്: രാവിലെ വിളിച്ചിട്ട് വാതിൽ തുറന്നില്ല. പൊലീസെത്തി ഡോക്ടർ ദമ്പതികളുടെ വീടിനുള്ളിൽ കയറിയപ്പോൾ കാണുന്നത് കുത്തേറ്റ കിടക്കുന്ന മകനരികത്തിരുന്ന് മൊബൈൽ ഫോണിൽ റീലുകൾ കാണുന്ന അമ്മയെ. കുത്തേറ്റ് മരിച്ച ഡോക്ടറുടെ മൃതദേഹം നിലത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കർണാടകയിലെ ധാർവാടിലാണ് സംഭവം. 45കാരനും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായ കിരൺ ഹോനാന്നാവറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 45കാരന്റെ ഭാര്യയും ഡോക്ടറുമായ പ്രിയങ്കയാണ് എട്ടുവയസുകാരനായ മകന്റെ അരികിൽ ഇരുന്ന് മൊബൈൽ ഫോണിൽ റീലുകൾ കണ്ടിരുന്നത്. കിടപ്പുമുറിയിൽ നിറയെ രക്തം പരന്നിരുന്നതായാണ് അയൽവാസികൾ വിശദമാക്കുന്നത്. സംഭവ സ്ഥലത്ത് എത്തിയ ഹുബ്ബളി ധാർവാഡ് പൊലീസ് കമ്മീഷണർ എൻ ശിശികുമാറാണ് എട്ട് വയസുകാരന് മരിച്ചിട്ടില്ലെന്ന് തിരിച്ചറിയുന്നത്. ഉടൻ തന്നെ എട്ട് വയസുകാരനെ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇവരുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ച് സാധിക്കാതെ വന്നതോടെയാണ് കിരണിന്റെ ബന്ധുക്കൾ അന്വേഷിച്ചെത്തിയത്. കിരൺ വിശ്രമിക്കുകയാണെന്നും പിന്നീട് അന്വേഷിച്ചപ്പോൾ ഡ്യൂട്ടിക്ക് പോയെന്നുമായിരുന്നു പ്രിയങ്ക ബന്ധുക്കളോട് വിശദമാക്കിയത്. ബുധനാഴ്ച രാവിലെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ കിരണിനേയും മകനേയും കണ്ടെത്തിയത്.

ചിരയു ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറാണ് കൊല്ലപ്പെട്ടത്. നേത്ര രോഗ വിദഗ്ധയാണ് കേസിലെ കുറ്റാരോപിതയായ പ്രിയങ്ക. പാവൻ സ്കൂളിന് സമീപത്തെ ഫ്ലാറ്റ് സമുച്ചയത്തിലായിരുന്നു ഇവർ താമസിച്ചിരുന്നത്. കിടപ്പുമുറിയിൽ ആയിരുന്നു ഡോക്ടറുടെ മൃതദേഹം കിടന്നിരുന്നത്. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്. സംഭവം നടക്കുന്ന സമയത്ത് മൂന്ന് പേർ മാത്രമാണ് ഫ്ലാറ്റിനുള്ളിലുണ്ടായിരുന്നത്. പുറത്ത് നിന്ന് മറ്റാരെങ്കിലും വന്നതായുള്ള സൂചനകൾ ലഭ്യമായിട്ടില്ല. രാവിലെ മുതൽ കുടുംബത്തോട് സംസാരിക്കാൻ ശ്രമിച്ച അയൽവാസികളോട് ഭർത്താവ് പുറത്ത് പോയെന്നാണ് പ്രിയങ്ക പറഞ്ഞിരുന്നത്. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സംസാരിക്കുന്നത്. കുടുംബ വഴക്കുമായി ബന്ധപ്പെട്ടാണ് സംഭവമെന്നാണ് സംശയിക്കുന്നത്. ദമ്പതികളുടെ മകൻ ഓട്ടിസം ബാധിതനായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം