Asianet News MalayalamAsianet News Malayalam

ക്ഷേത്രത്തില്‍ പ്രവേശിച്ച എട്ടുവയസ്സുകാരനായ ദളിത് ബാലനെ നഗ്നനാക്കി കത്തുന്ന അടുപ്പ് കല്ലിന് മുകളില്‍ ഇരുത്തി

പരാതി നല്‍കിയതിനെ തുടര്‍ന്ന് മേല്‍ജാതിക്കാരില്‍നിന്ന് ഭീഷണിയുണ്ടെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. പൊലീസില്‍ പരാതിപ്പെട്ടതിന് ശേഷം കുടുംബം വീട്ടിലേക്ക് തിരിച്ചുപോയിട്ടില്ല.

eight year old dalit boy brutally beaten by upper caste man
Author
Wardha, First Published Jun 20, 2019, 2:44 PM IST

വാര്‍ധ: ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് എട്ടു വയസ്സുകാരനായ ദളിത് ബാലനെ മേല്‍ജാതിയില്‍പ്പെട്ടയാള്‍ ക്രൂരമായി മര്‍ദിച്ചു. മഹാരാഷ്ട്രയിലെ വാര്‍ധയിലാണ് സംഭവം. നഗ്നനാക്കി, കത്തുന്ന അടുപ്പിന് മുകളില്‍ ഇരുത്തിയാണ് ഉപദ്രവിച്ചത്. പിന്‍ഭാഗത്ത് ഗുരുതര പൊള്ളലേറ്റ ബാലനെ വാര്‍ധ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഉമേഷ്(അമോല്‍ ധോരെ) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതായി അര്‍വി പൊലീസ് അറിയിച്ചു.

ജൂണ്‍ 16നാണ് സംഭവം. കേസെടുത്തതിനെ തുടര്‍ന്ന്  രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പൊലീസ് പിടികൂടി. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ഡെപ്യൂട്ടി എസ്പിക്ക് കൈമാറി. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്ന് പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആര്‍വി നഗരത്തിലെ ജന്‍ത നഗറിലാണ് സംഭവം. കളിക്കുന്നതിനിടെ കുട്ടി ക്ഷേത്ര പരിസരത്തേക്ക് പ്രവേശിച്ചു. ഇതുകണ്ട പ്രതി കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 

പരാതി നല്‍കിയതിനെ തുടര്‍ന്ന് മേല്‍ജാതിക്കാരില്‍നിന്ന് ഭീഷണിയുണ്ടെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. പൊലീസില്‍ പരാതിപ്പെട്ടതിന് ശേഷം കുടുംബം വീട്ടിലേക്ക് തിരിച്ചുപോയിട്ടില്ല. ക്ഷേത്രത്തില്‍ പ്രവേശിച്ചതിനല്ല, മോഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് കുട്ടി ഉപദ്രവിക്കപ്പെട്ടതെന്നാണ് പൊലീസ് ഭാഷ്യം. 

Follow Us:
Download App:
  • android
  • ios