തിരുവനന്തപുരം കുന്നുകുഴി സെബാസ്റ്റ്യൻ എന്നയാളുടെ പേരിലുള്ള ബൈക്കിൻറെ പേരിൽ മാത്രം അഞ്ച് കേസുകളാണ് കണ്ടെത്തിയത്

തിരുവനന്തപുരം: ഒരു ബൈക്ക്, നിരവധി അപകടങ്ങൾ, പലയിടത്തായി കേസുകൾ. ഈ നിലയിൽ വ്യാജ കേസുണ്ടാക്കി ഇൻഷുറൻസ് തട്ടിപ്പ് നടത്തുന്നത് പതിവ്. പല സംഭവത്തിലും വിശദമായ അന്വേഷണത്തിൽ കേസ് തെളിയിച്ച് ക്രൈം ബ്രാഞ്ചാണ് പലപ്പോഴും തട്ടിപ്പുകാരെ കണ്ടെത്തുന്നത്. തലസ്ഥാനത്ത് ഇത്തരത്തിൽ ഒരൊറ്റ ബൈക്ക് ഉപയോഗിച്ച് നിരവധി അപകട കേസുകളാണ് രജിസ്റ്റർ ചെയ്തത്.

തിരുവനന്തപുരം കുന്നുകുഴി സെബാസ്റ്റ്യൻ എന്നയാളുടെ പേരിലുള്ള ബൈക്കിൻറെ പേരിൽ മാത്രം അഞ്ച് കേസുകളാണ് കണ്ടെത്തിയത്. ഒരുപാട് കേസുകൾ ഇനിയുമുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. എല്ലാ കേസുകളിലും സെബാസ്റ്റ്യനും സഹോദരങ്ങളും സുഹൃത്തുക്കളും ഉണ്ടെന്നതാണ് മറ്റൊരു സവിശേഷത. KL-01 BR 1372 രജിസ്ട്രേഷനിലുള്ള ബൈക്കാണ് സെബാസ്റ്റിന്റെ ഉടമസ്ഥയിലുള്ള വാഹനം. നഗരത്തിലെ പല സ്റ്റേഷനുകളിലായി ഈ ബൈക്ക് ഉൾപ്പെട്ട അപകട എഫ്ഐആർ നിരവധിയാണ്. 

കേസുകൾ ഇങ്ങനെ

  1. ട്രാഫിക് പൊലീസിന്റെ 1819/2016 നമ്പർ എഫ്ഐആർ. കരമന മാടൻ നടയിൽ വച്ച് ഈ ബൈക്കിടിച്ച് കാൽനടക്കാരനായ ഉദയകുമാറിന് പരിക്കേറ്റെന്നാണ് കേസ്. ബൈക്കോടിച്ചത് സുജിത് എന്നായാള്‍ , പിന്നിലിരുന്ന അനീഷിന് അപകടത്തിൽ പരിക്കേറ്റു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ഈ അപകടവും വ്യാജമാണെന്ന് തെളിഞ്ഞു. ബൈക്ക് ഓടിച്ച സുജിത്ത്, ബൈക്കിന്റെ ഉടമ കുന്നുകുഴി സ്വദേശി സെബാസ്റ്റ്യൻറ സുഹൃത്താണ്.
  2. ഇതേ ബൈക്കുൾപ്പെട്ട ട്രാഫിക്ക് പൊലീസിന്റെ മറ്റൊരു എഫ്ഐആർ 1010/2015 ആണ്. തിരുവനന്തപുരം മാധവപുരത്ത് വെച്ച് കാൽ നടയാത്രക്കാരനായ രാജേഷിനെ ബൈക്കിടിച്ചെന്നാണ് കേസ്. ബൈക്കിന്റെ പിന്നിലിരുന്ന അനീഷിനും പരിക്കേറ്റെന്നാണ് എഫ്ഐആർ. ബൈക്കോടിച്ചത് ആൻറണി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ഈ അപകടവും വ്യാജം. ചിറ്റാട്ടുമുക്കിൽ വെച്ച് അനീഷിന് പരിക്കേറ്റതും, ഓള്‍ സയൻസ് കോളേജ് ജങ്ഷനിലൂടെ നടന്നുപോകവേ വാഹനമിടിച്ച് രാജേഷിന് പരിക്കേറ്റതും ചേർത്ത് കഥയുണ്ടാക്കി. ബൈക്കോടിച്ചെന്ന രേഖയിൽ പറയുന്ന ആൻറണി ബൈക്ക് ഉടമ സെബാസ്റ്റ്യൻറ സഹോദരനാണ്.
  3. ട്രാഫിക് പൊലീസിന്റെ 5014/2014 മറ്റൊരു എഫ്ഐആർ സുധീർ എന്ന വ്യക്തിക്ക് അമ്പലത്തറയിൽ വച്ച് ബൈക്ക് അപകടത്തിൽ പരിക്കേറ്റു എന്നായിരുന്നു എഫ്ഐആർ. ഇടിച്ചത് അതേ KL-01 BR.1372 ബൈക്ക്. ഓടിച്ചത് ജോണ്‍പോള്‍. ബൈക്കിന്റെ ഉടമ സെബാസ്റ്റ്യന്റെ സുഹൃത്ത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയതാകട്ടെ സുധീറിന് അപകടമുണ്ടായത് ശ്രീകാര്യത്ത് വച്ച് മറ്റൊരു വാഹനമിടിച്ചെന്ന്.

ഇങ്ങിനെ സെബാസ്റ്റ്യൻറെ ഈ ബൈക്ക് ഉപയോഗിച്ച് മാഫിയ സംഘമുണ്ടാക്കിയത് നിരവധിക്കേസുകള്‍. ബൈക്കോടിച്ചതായി രേഖകളിലുള്ളത് സെബാസ്റ്റിൻറ സഹോദരൻമാരും സുഹൃത്തുക്കളും. നിലവിൽ 5 കള്ളക്കേസുണ്ടാക്കാൻ ഈ ബൈക്ക് ഉപയോഗിച്ചെന്നാണ് തെളിഞ്ഞത്. ഈ വാഹനം കൂടുതൽ തട്ടിപ്പിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് സംശയം. കേസ് വന്നതോടെ സെബാസ്റ്റ്യൻ ബൈക്ക് വിറ്റെങ്കിലും ക്രൈം ബ്രാഞ്ച് ഈ വാഹനം കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.