600 രൂപക്ക് ഡീസൽ അടിക്കുന്നു. 500ന്‍റെയും 100ന്‍റേയും ഓരോ നോട്ടുകളാണ് കൊടുക്കുന്നത്. കൂടുതലൊന്നും നോക്കാതെ കിട്ടിയ കാശ് പമ്പ് ജീവനക്കാരൻ ബാഗിലേക്ക് വെക്കുന്നു.

മാഹി: കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന ഫാൻസി നോട്ട് പെട്രോൾ പമ്പിൽ കൊടുത്ത് തട്ടിപ്പ് നടത്തിയ യുവാക്കൾ പിടിയിൽ. മാഹിയിലാണ് സംഭവം. കോഴിക്കോട് സ്വദേശികളാണ് അറസ്റ്റിലായത്. കോഴിക്കോട് വളയം സ്വദേശി സായന്ത്, അക്ഷയ്, രജിത്ത്, ഷിജിത്ത് എന്നിവരാണ് മാഹി പൊലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. മാഹി പള്ളൂരിലെ പെട്രോൾ പമ്പിലേക്ക് രാത്രി 9.47ന് ഇന്നോവ കാർ എത്തുന്നു. 600 രൂപക്ക് ഡീസൽ അടിക്കുന്നു. 500ന്‍റെയും 100ന്‍റേയും ഓരോ നോട്ടുകളാണ് കൊടുക്കുന്നത്. കൂടുതലൊന്നും നോക്കാതെ കിട്ടിയ കാശ് പമ്പ് ജീവനക്കാരൻ ബാഗിലേക്ക് വെക്കുന്നു.

കണക്ക് നോക്കാനായി രാത്രി നോട്ടുകൾ എണ്ണിയപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. കിട്ടിയത് കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്നതരം ഫാൻസി നോട്ടായിരുന്നു 500ന്‍റേത്. ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് എഴുതിയിട്ടുമുണ്ട്. പള്ളൂർ സ്റ്റേഷനിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാറിന്‍റെ നമ്പർ എടുത്തു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സായന്തും അക്ഷയും രജിത്തും ഷിജിത്തും പിടിയിലായത്. മാഹിയിലെ മറ്റ് നാല് കടകളിൽ കൂടി ഇവർ ഫാൻസി നോട്ടുകൾ കൊടുത്ത് തട്ടിപ്പ് നടത്തിയെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.