തൃശൂരിൽ മകന്‍ മഴു കൊണ്ട് അടിച്ചു; അച്ഛന് പിന്നാലെ അമ്മയും മരിച്ചു
മഴു ഉപയോഗിച്ച് ഇരുവരുടെയും തലക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആദ്യം തൃശൂരിൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തൃശൂർ: തൃശൂർ അവിണിശ്ശേരിയിൽ മകന്‍റെ അടിയേറ്റ് അച്ഛന് പിന്നാലെ അമ്മയും മരിച്ചു. അവിണിശേരി കറുത്തേടത്ത് രാമകൃഷ്ണൻ ഇന്നലെ രാത്രിയും ഭാര്യ തങ്കമണി ഇന്ന് പുലർച്ചെയുമാണ് മരിച്ചത്. ഇരുവരേയും മർദ്ദിച്ച മകൻ പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഏഴോടെ അവിണിശ്ശേരിയിലെ വീട്ടിലാണ് സംഭവം.
മഴു ഉപയോഗിച്ച് ഇരുവരുടെയും പ്രദീപ് തലക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആദ്യം തൃശൂരിൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം സ്വന്തം ഭാര്യയേയും മകളെയും ഉപദ്രവിച്ചതിനെ തുടർന്ന് അവർ സ്വന്തം വീട്ടിലേക്ക് പോയതായും നാട്ടുകാര്‍ പറയുന്നു. പ്രദീപിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona