ഉത്തർപ്രദേശിലെ 'ലൗ ജിഹാദ് തടയല്‍' നിയമം; ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തു
മകളെ മുസ്ലിം മതത്തിലേക്കു പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുന്നു എന്നാണു പരാതിക്കാരൻറെ ആരോപണം. തൻറെ കുടുംബത്തിനു നേരെ ആരോപിതൻ വധഭീഷണി മുഴക്കിയെന്നും പരാതിയിൽ പറയുന്നു.
ലക്നോ: ഉത്തർപ്രദേശിലെ യോഗി ആദ്യത്യനാഥ് സർക്കാർ ഇറക്കിയ മതപരിവർത്തന തടയൽ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തു. മുസ്ലിം മതവിശ്വാസിയായ ഒരാൾ സ്ത്രീയെ മതപരിവർത്തനത്തിന് നിർബന്ധിച്ചു എന്നാണു രക്ഷിതാവിൻറെ പരാതിയിലാണ് കേസ്. ശനിയാഴ്ച ബറേലി ജില്ലയിലെ ദേരനിയ പോലീസ് സ്റ്റേഷനിലാണു പുതിയ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
മകളെ മുസ്ലിം മതത്തിലേക്കു പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുന്നു എന്നാണു പരാതിക്കാരൻറെ ആരോപണം. തൻറെ കുടുംബത്തിനു നേരെ ആരോപിതൻ വധഭീഷണി മുഴക്കിയെന്നും പരാതിയിൽ പറയുന്നു. പുതിയ ആൻറി കൺവേർഷൻ നിയമത്തിലെ 504, 506 വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ, ഇയാൾക്കെതിരേ ഇന്ത്യൻ ശിക്ഷാനിയമത്തിലെ മറ്റു വകുപ്പുകളും ചുമത്തുമെന്ന് ബറേലി റൂറൽ എസ്പി സൻസർ സിംഗ് പറഞ്ഞു.
പ്രതി ഒളിവിലാണെന്നും ഇയാളെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതപരിവർത്തനത്തെ എതിർക്കുകയെന്ന നിലപാടോടെ ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ കഴിഞ്ഞദിവസമാണ് ഒപ്പുവച്ചത്. വിവാഹത്തിൻറെ പേരിലുള്ള മതംമാറ്റം ഇനി കുറ്റകരമാകും. നിർബന്ധ മതപരിവർത്തനവും കുറ്റകരമാകും.
ദിവസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാൻ തീരുമാനിച്ചത്. നിർബന്ധിത മതപരിവർത്തനത്തിന് ഒന്നു മുതൽ അഞ്ച് വർഷം വരെ ശിക്ഷയും 15,000 രൂപ വരെ പിഴയുമാണ് ഓർഡിനൻസിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്.