രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്ത്; മുഖ്യപ്രതി പിടിയിൽ
കഴിഞ്ഞ മാർച്ചിൽ ആണ് പെരുമ്പാവൂരിലെ നിസാർ അലിയെ 185 കിലോ സ്വർണ്ണക്കട്ടികളുമായി റവന്യു ഇൻറലിജൻസ് മുംബൈയിൽ പിടികൂടിയത്. ഇതോടെയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വർണ്ണക്കടത്ത് സംഘത്തെക്കുറിച്ച് ഡിആർഐയ്ക്ക് വിവരങ്ങൾ ലഭിക്കുന്നത്.
കൊച്ചി: ദുബായിയിൽ നിന്നും ഇരുമ്പ് സ്ക്രാപ്പ് എന്ന പേരിൽ 1473 കോടി രൂപയുടെ സ്വർണ്ണം തുറമുഖങ്ങൾ വഴി ഇന്ത്യയിലേക്ക് കടത്തിയ കേസിൽ മുഖ്യ പ്രതികളിലൊരാൾ കൊച്ചിയിൽ പിടിയിലായി. എറണാകുളം ബ്രോഡ് വെയിലെ വ്യാപാരിയും സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ പെരുമ്പാവൂർ സ്വദേശി നിസാർ അലിയുടെ സുഹൃത്തുമായ വി ഇ സിറാജിനെയാണ് മുംബൈ റവന്യു ഇന്‍റലിജൻസ് കൊച്ചിയിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാർച്ചിലാണ് പെരുമ്പാവൂരിലെ നിസാർ അലിയെ 185 കിലോ സ്വർണ്ണക്കട്ടികളുമായി റവന്യു ഇൻറലിജൻസ് മുംബൈയിൽ പിടികൂടിയത്. ഇതോടെയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വർണ്ണക്കടത്ത് സംഘത്തെക്കുറിച്ച് ഡിആർഐയ്ക്ക് വിവരങ്ങൾ ലഭിക്കുന്നത്. നിസ്സാർ അലിയടക്കം 21 പേരെ പ്രതി ചേർത്താണ് പെരുമ്പാവൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്തിനെക്കുറിച്ച് മുംബൈ ഡിആർഐ സംഘത്തിന്റെ അന്വേഷണം തുടരുന്നത്.
2017 ജനുവരി മുതല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെ 1473 കോടി വിലമതിക്കുന്ന 4522 കിലോ സ്വര്‍ണം പെരുമ്പാവൂര്‍ സ്വദേശികള്‍ ഗള്‍ഫില്‍ നിന്ന് കടത്തിയതായാണ് ഡിആര്‍ഐ റിപ്പോര്‍ട്ട് പറയുന്നത്. 16 പേര്‍ ഇതിനകം അറസ്റ്റിലായി. പ്രധാന കണ്ണികളില്‍ ഒരാളായ സിറാജിനെ എറണാകുളം എളമക്കരയിലെ വീട്ടില്‍ നിന്നാണ് സംഘം പിടികൂടിയത്.