ക്രൂരമര്‍ദ്ദനമേറ്റ് ഏഴ് വയസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നു എന്നാരോപിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തു. 

തൊടുപുഴ: ക്രൂരമര്‍ദ്ദനമേറ്റ് ഏഴ് വയസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നു എന്നാരോപിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തു. കേരള സൈബര്‍ വാരിയേഴ്സാണ് ഹാക്കിംഗിന് പിന്നില്‍.സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍, സംസ്ഥാന നിയമ വകുപ്പ് എന്നിവയുടെ വെബ്സൈ‌റ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. തൊടുപുഴയില്‍ ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഇതിന് പിന്നില്‍ വന്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായും സൈബര്‍ വാരിയേഴ്സ് ആരോപിക്കുന്നു.

പപ്പിക്ക് നീതി നല്‍കാതെ സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്തിനാണ് നിലകൊള്ളുന്നതെന്ന ആക്ഷേപവും ഹാക്കര്‍മാര്‍ക്കുണ്ട്. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ പങ്ക് വ്യക്തമാണെന്നും അമ്മയ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പും സൈബര്‍ വാരിയേഴ്സ് നല്‍കുന്നു.സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കെല്‍ട്രോണിലെ സാങ്കേതികവിദഗ്ദര്‍ വെബ്സൈറ്റിന്‍റെ തകരാര്‍ പരിഹരിച്ചു.