പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് മർദ്ദിച്ചതായി വീട്ടമ്മയുടെ പരാതി; തന്നെയാണ് മർദ്ദിച്ചതെന്ന് പ്രസിഡന്റ്
പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മോഹനൻ വീട്ടമ്മയെ മർദ്ദിച്ചതായി പരാതി. എന്നാൽ അയൽവാസികൾ തമ്മിലുണ്ടായ പ്രശ്നം പറഞ്ഞ് തീർക്കാനെത്തിയ തന്നെ വീട്ടമ്മ മർദ്ദിച്ചുവെന്നാണ് പ്രസിഡന്റ് പറയുന്നത്
കോട്ടയം: പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മോഹനൻ വീട്ടമ്മയെ മർദ്ദിച്ചതായി പരാതി. എന്നാൽ അയൽവാസികൾ തമ്മിലുണ്ടായ പ്രശ്നം പറഞ്ഞ് തീർക്കാനെത്തിയ തന്നെ വീട്ടമ്മ മർദ്ദിച്ചുവെന്നാണ് പ്രസിഡന്റ് പറയുന്നത്. ഇരുവരുടേയും പരാതിയിൽ പോലീസ് കേസെടുത്തു. അതിനിടെ സിപിഎം നേതാവായ പ്രസിഡന്റിനെ പിന്തുണച്ച് ബിജെപി രംഗത്തെത്തി.
തൃക്കൊടിത്താനം സ്വദേശിനിയായ ശാലിനിയുടെ മകനും അയൽവാസിയും തമ്മിലുണ്ടായ തർക്കം പറഞ്ഞ് തീർക്കാനാണ് പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇവരുടെ വീട്ടിൽ എത്തുന്നത്. എന്നാൽ പ്രസിഡന്റ് മോശമായി പെരുമാറിയെന്നും മർദിച്ചെന്നുമാണ് ശാലിനിയുടെ ആരോപണം. ജാതിപേര് വിളിച്ച് അധിക്ഷേപിച്ച ശേഷം മോഹനൻ വസ്ത്രം വിലിച്ച് കീറിയെന്നും ശാലിനി പറയുന്നു.
എന്നാൽ കെ ഡി മോഹനൻ ഈ ആരോപണങ്ങൾ എല്ലാം തള്ളുകയാണ്. ഒത്തുതീർപ്പിന് എത്തിയപ്പോൾ യാതൊരു കാരണവുമില്ലാതെ ശാലിനിയും മകനും തന്നെ ആക്രമിച്ചുവെന്നാണ് പ്രസിഡന്റ് പറയുന്നത്. അതിനിടെ സിപിഎം ഏരിയ കമ്മിറ്റി അംഗമായ മോഹനനെ പിന്തുണച്ച് ബിജെപി രംഗത്തെത്തിയത് ശ്രദ്ധേയമായി.
ഇരുവരുടേയും പരാതിയിൽ തൃക്കൊടിത്താനം പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ഇരുകൂട്ടരും ആരോപണങ്ങളിൽ ഉറച്ച് നില്ക്കുന്ന സാഹചര്യത്തിൽ പ്രദേശത്തുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം.