'സന്ന്യാസി വേഷത്തിൽ കബീറും സംഘവും വിഗ്രഹവും തകിടും കുഴിച്ചെടുത്തു...', തട്ടിക്കൊണ്ടുപോകലിൽ തെളിഞ്ഞ തട്ടിപ്പ്
കൊല്ലങ്കോട് മാങ്ങാവ്യാപാരി കബീറിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിന് പിന്നിൽ സ്വർണ്ണനിധി തട്ടിപ്പെന്ന് പെലീസ് കണ്ടെത്തിയിരുന്നു.
പാലക്കാട്: കൊല്ലങ്കോട് മാങ്ങാവ്യാപാരി കബീറിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിന് പിന്നിൽ സ്വർണ്ണനിധി തട്ടിപ്പെന്ന് പെലീസ് കണ്ടെത്തിയിരുന്നു. സ്വർണ നിധി എടുത്തു നൽകാം എന്ന് പറഞ്ഞ് കബീറും കൂട്ടുകാരും 38 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു പ്രതികളുടെ മൊഴി. സന്യാസി വേഷം കെട്ടിയായിരുന്നു കബീറിന്റെയും സംഘത്തിന്റെയും തട്ടിപ്പ്. വിവാഹചടങ്ങ് കഴിഞ്ഞ് മടങ്ങി വരവേ മുതലമട സ്വദേശിയായ കബീറിനെ കാറിലെത്തിയ സംഘം ഇടിച്ചിടുകയായിരുന്നു.തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ടുപോകാനയിരുന്നു പദ്ധതി.
കബീറിനെ നീരീക്ഷിച്ച സംഘം കൃത്യം നടപ്പാക്കുകയായിരുന്നു. മാമ്പളളത്ത് വെച്ച് കബീറിന്റെ സ്‌കൂട്ടറില്‍ ഇടിച്ച മധുര സ്വദേശികള്‍ വാഹനാപകടമെന്ന പ്രതീതിയുണ്ടാക്കി ആശുപത്രിയില്‍ എത്തിക്കാനെന്ന വ്യാജേന കാറില്‍ കയറ്റവേ നാട്ടുകാര്‍ക്ക് സംശയം തോന്നിയാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് മീനാക്ഷിപുരം പൊലീസ് കാറിനെ പിന്‍തുടര്‍ന്ന് കബീറിനെ മോചിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മധുര സ്വദേശികളായ വിജയ്, ഗൗതം ,ശിവ എന്നിവരാണ് അറസ്റ്റിലായത്. കബീര്‍ തൃശൂരിലെ സ്വകാര്യ ആശുത്രിയിൽ ചികിത്സയിലാണ്. എന്നാൽ ഇതിന് പിന്നിലെ ഏവരെയും ഞെട്ടിക്കുന്ന തട്ടിപ്പ് കഥയാണ് പൊലീസ് പുറത്തുകൊണ്ടുവന്നരിക്കുന്നത്. അന്വേഷണത്തിൽ കണ്ടെത്തിയത് ഗുരുതരമായ തട്ടിപ്പിന്റെ പിന്നാമ്പുറം കൂടിയായിരുന്നു.
പൊലീസ് കണ്ടെത്തൽ
മൂന്ന് വര്‍ഷം മുമ്പ് ശിവയുടെ അയല്‍വാസിയായ വെങ്കിടേഷിന്റെ വീട്ടിലെ പറമ്പിൽ നിധിയ്യണ്ടെന്ന് മധുരയില്‍ താമസിക്കുന്ന ദിലീപ് എന്നയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചു. ആ നിധി കണ്ടെടുക്കുന്നതിന് തനിക്ക് പരിചയമുള്ള മലയാളികളായ മൂന്ന് സ്വാമിമാരെ കൂട്ടിക്കൊണ്ടു വണമെന്നും പറഞ്ഞു. അങ്ങനെ ദിലീപ്, വിശാലാക്ഷിയെയും ശിവയേയും കൂട്ടി കൊഴിഞ്ഞാമ്പാറയിലുള്ള സിറാജിന്റെ വീട്ടിലെത്തി. ആ സമയം അവിടെ സിറാജിനെ കൂടാതെ കബീര്‍, റഹീം എന്നിവരും ഉണ്ടായിരുന്നു.
ഇവര്‍ മൂന്നു പേരും സ്വാമിമാരായി ഇവരുടെ മുമ്പിൽ അഭിനയിച്ചു. അന്ന് തന്നെ രണ്ടര ലക്ഷം രൂപ വിജയിൽ നിന്ന് കൈപ്പറ്റി. ഏതാനും ദിവസം കഴിഞ്ഞ് കബീർ, റഹീം, സിറാജ് എന്നിവർ മധുരയിലുള്ള വെങ്കിട്ട് എന്നയാളുടെ വീട്ടിലെത്തി പൂജ നടത്തി. പറമ്പിൽ നിന്ന് ഒരു വിഗ്രഹം കുഴിച്ചെടുത്തു. മറ്റ് കുഴികളിൽ നിന്ന് ചെമ്പ് തകിടുകളും പുറത്തെടുത്ത് ശിവയുടെയും മറ്റുള്ളവരുടെയും വിശ്വാസം നേടി. തുടര്‍ന്ന് നിധി കണ്ടെടുക്കുന്നതിനായി വീണ്ടും വീണ്ടും പല സമയങ്ങളിലായി പൂജ നടത്തി.
ഇതിന്റെ ഭാഗമായി വിജയ്. ശിവ, ഗൌതം എന്നിവരില്‍ നിന്നും 30 ലക്ഷത്തോളം രൂപ കബീറും സുഹൃത്തുക്കളും തട്ടിയെടുത്തു. നിധി കണ്ടെടുക്കണമെന്ന് നിർബന്ധം പറഞ്ഞപ്പോൾ, ഇനിയും പൂജ നടത്തണമെന്നും അതിന് പണം ആവശ്യമാണെന്നും, പൂജ തുടര്‍ന്ന് നടത്തിയില്ലെങ്കില്‍ ഇവര്‍ക്ക് മരണം സംഭവിക്കും എന്നും വിശ്വസിപ്പിച്ചു. ഒടുവിൽ പണം തിരികെ കിട്ടുന്നതിനായി രണ്ട് വര്‍ഷം മുമ്പ് കൊഴിഞ്ഞാമ്പാറയില്‍ എത്തിയ ശിവ. സിറാജിന്റെ കാര്‍ തടഞ്ഞ് കേടു വരുത്തിയ സംഭവം ഉണ്ടായിരുന്നു. എന്നാൽ പരാതിയുമായി മുന്നോട്ടു പോവാന്‍ ഇരുകൂട്ടരും തയ്യാറായില്ല. പിന്നീട് മധ്യസ്ഥന്‍മാര്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് കബീറും സുഹൃത്തുക്കളും പണം തിരികെ കൊടുക്കാം എന്ന് അറിയിച്ചു. എന്നാല്‍ പണം തിരികെ കിട്ടാതായതോടെയാണ് തട്ടിക്കൊണ്ടുപോയി പണം കണ്ടെത്താൻ ഇവർ ശ്രമിച്ചത്.