വിവാഹേതര ബന്ധമുണ്ടെന്ന സംശയം; ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
രമേശും ഭാര്യ ഗേളിയും ആറ് മാസത്തോളമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നെന്ന് പൊലിസ് പറയുന്നു. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് ആക്രമത്തിൽ കലാശിച്ചത്
തിരുവനന്തപുരം: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്താൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം വിതുര സ്വദേശി രമേശിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. രമേശും ഭാര്യ ഗേളിയും ആറ് മാസത്തോളമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു.
ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നെന്ന് പൊലിസ് പറയുന്നു. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് ആക്രമത്തിൽ കലാശിച്ചത്. ഗേളി ജോലി ചെയ്യുന്ന വിതുര മക്കിയിലെ റബർ പാൽ സംഭരണകേന്ദ്രത്തിന് സമീപത്ത് വച്ചായിരുന്നു ആക്രമണം.
ബൈക്കിൽ സ്ഥലത്തെത്തിയ രമേശ് ഹെൽമറ്റ് ഉപയോഗിച്ച് ഗേളിയെ അടിക്കുകയായിരുന്നു. തുടർന്ന് കൈയ്യിൽ സൂക്ഷിച്ച വെട്ടുക്കത്തി ഉപയോഗിച്ച് ഗേളിയുടെ കൈകളിലും കഴുത്തിലും തലയ്ക്കും വെട്ടി. ഗേളിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ ഇയാൾ പിന്തിരിയുകയായിരുന്നു. തുടർന്ന് പൊലിസ് നടത്തിയ തെരച്ചിലിലാണ് രമേശനെ പിടികൂടിയത്.
ഭാര്യയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് രമേശൻ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. വെട്ടുക്കത്തി ഒളിപ്പിച്ച് വച്ച സ്ഥലവും ഇയാൾ തന്നെ പൊലിസിന് കാണിച്ചുകൊടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിക്കേറ്റ ഗേളി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.