ഒപ്പം ചെല്ലാൻ വിസമ്മതിച്ച യുവതിയെ ഭര്‍ത്താവ് കൈയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. 

ചെന്നൈ: മദ്യലഹരിയിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവാവിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബകലഹത്തെ തുടർന്ന് പിണങ്ങിപ്പോയ ഭാര്യയെ വഴിയിൽ വച്ച് കണ്ടപ്പോൾ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. മുറിവേറ്റ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Add Asianetnews as a Preferred SourcegooglePreferred

തമിഴ്നാട് സെമ്പനാർ കോവിലിനടത്ത് നല്ലുച്ചേരി, കൂടല്ലൂരിലാണ് സംഭവം. മുപ്പത്തിയഞ്ചുകാരനായ വിക്ടർ വിനോദ് കുമാർ എന്നയാണ് ഭാര്യ ഹേമ ജൂലിയറ്റിന്‍റെ കഴുത്തറുത്തത്. സ്വകാര്യ സ്കൂളിൽ അധ്യാപികയായ ഹേമ ഭർത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടിലായിരുന്നു താമസം. ജോലി കഴിഞ്ഞ് മടങ്ങുംവഴി വിനോദ് കുമാർ ഹേമയെ സമീപിച്ച് അനുനയിപ്പിച്ച് വീട്ടിലേക്ക് ക്ഷണിച്ചു.

ഒപ്പം ചെല്ലാൻ വിസമ്മതിച്ച യുവതിയെ ഭര്‍ത്താവായ വിക്ടര്‍ കൈയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി മുറിവേറ്റ ഹേമയെ തിരുവാരൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദ് കുമാറിനെ സെമ്പനാർ കോവിൽ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച 102 കാരനായ മുന്‍ പ്രധാന അധ്യാപകന് 15 വര്‍ഷം തടവ് 

ചെന്നൈ: അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 102 വയസ്സുള്ള മുൻ സര്‍ക്കാര്‍ സ്കൂള്‍ പ്രധാനാധ്യാപകനെ 15 വർഷം തടവിനു ശിക്ഷിച്ചു. തമിഴ്‌നാട്ടിലെ തിരുവള്ളൂർ മഹിളാ കോടതിയാണ് സെന്നീർക്കുപ്പം സ്വദേശിയായ കെ. പരശുരാമനെ ജയിലിലടച്ചത്. തടവുശിക്ഷയ്ക്കു പുറമെ പിഴയും ഒടുക്കണം.

2018 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സർക്കാർ സ്കൂളിൽ പ്രധാനാധ്യാപകനായി വിരമിച്ച പരശുരാമൻ സ്വന്തം വീടിനടുത്ത് അഞ്ചുവീടുകൾ പണിത് വാടകയ്ക്കു നൽകിയിരുന്നു. അതിലൊന്നിൽ താമസിക്കാനെത്തിയ ദമ്പതികളുടെ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പത്തുവയസ്സുള്ള പെൺകുട്ടിക്ക്‌ വയറുവേദന വന്നപ്പോൾ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുട്ടി വയോധികന്റെ പീഡനത്തിനിരയായതായി കണ്ടെത്തിയത്. 

വിവരമറിഞ്ഞ് കുട്ടിയുടെ അച്ഛൻ പരശുരാമനുമായി വഴക്കിടുകയും വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചതായി കേസന്വേഷിച്ച ഇൻസ്പെക്ടർ ലത അറിയിച്ചു. പിന്നാലെ പോക്സോ കുറ്റം ചുമത്തി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 99 വയസായിരുന്നു. മൂന്ന് വര്‍ഷമായി നടന്ന വിചാരണയ്ക്ക് ഒടുവിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.