കൂൾ ഡ്രിങ്ക്സില്‍ മദ്യം കലര്‍ത്തി നല്‍കി, ഊഴമിട്ട് പീഡിപ്പിച്ചു; വെറ്ററിനറി ഡോക്ടറുടെ കൊലപാതകത്തില്‍ വെളിപ്പെടുത്തല്‍
മയങ്ങി കിടന്ന യുവതിയെ പ്രതികള്‍ ഊഴമിട്ട് പീഡിപ്പിക്കുകയും ശബ്ദം പുറത്ത് വരാതിരിക്കാന്‍ മുഖം മറച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഇങ്ങനെ മുഖം മറച്ചതാണ് മരണത്തിന് കാരണമായതെന്നാണ് വിവരം.
ഹൈദരാബാദ്: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഡോക്ടറെ പീഡിപ്പിക്കുന്നതിന് മുമ്പ് പ്രതികള്‍ കൂള്‍ ഡ്രിങ്ക്സില്‍ മദ്യം കലര്‍ത്തി നല്‍കി മയക്കി കിടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. മയങ്ങി കിടന്ന യുവതിയെ പ്രതികള്‍ ഊഴമിട്ട് പീഡിപ്പിക്കുകയും ശബ്ദം പുറത്ത് വരാതിരിക്കാന്‍ മുഖം മറച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഇങ്ങനെ മുഖം മറച്ചതാണ് മരണത്തിന് കാരണമായതെന്നാണ് വിവരം. പെണ്‍കുട്ടി മരണപ്പെട്ടന്ന് മനസിലായതോടെ പ്രതികള്‍ പെട്രോള്‍ വാങ്ങി വന്ന് പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹം കത്തിച്ചുകളഞ്ഞു.
വ്യാഴാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂര പീഡനവും കൊലപാതകവും നടന്നത്. വനിതാ വെറ്ററിനറി ഡോക്ടറുടെ സ്കൂട്ടറിന്‍റെ കാറ്റഴിച്ച് വിട്ട ശേഷം സഹായിക്കാനെന്ന വ്യാജേന അടുത്തെത്തിയ ലോറി ഡ്രൈവറും സംഘവും കൂട്ടബലാത്സംഗത്തിന് ശേഷം തീകൊളുത്തുകയായിരുന്നു. ഹൈദരാബാദ്- ബംഗളൂരു ദേശീയ പാതയില്‍ ഷംഷാബാദില്‍ കലുങ്കിനടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കത്തിക്കരിഞ്ഞ നിലയില്‍ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി നടന്ന കൊലപാതകത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശലവു എന്നിങ്ങനെ നാല് പേര്‍ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. മൃതദേഹം കിട്ടുന്നതിന്റെ തലേന്ന്, ബുധനാഴ്ച രാത്രി 9.22 ന് പെൺകുട്ടി സഹോദരിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ടോൾ പ്ലാസയിൽ നിർത്തിയിട്ടിരുന്ന തന്റെ സ്‌കൂട്ടിയുടെ ടയർ പഞ്ചറായ വിവരം യുവതി സഹോദരിയെ അറിയിച്ചു.
ടയർ റിപ്പയർ ചെയ്യാൻ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് രണ്ടുപേർ വന്നിരുന്നു എന്നും, എന്നാൽ ഇതുവരെ റിപ്പയർ ചെയ്തുകിട്ടിയില്ലെന്നും അവർ പറഞ്ഞു. അതുകൊണ്ട്, തന്നെ എത്രയും പെട്ടെന്ന് അവിടെനിന്ന് കൂട്ടിക്കൊണ്ടുപോകാൻ വന്നെത്തണമെന്ന് പെൺകുട്ടി ഫോണിൽ സഹോദരിയോട് ആവശ്യപ്പെട്ടു. ആ കോളിനിടെ, അവിടെ അത്ര സേഫാണെന്ന് തോന്നുന്നില്ലെന്നും, ലൈനിൽ തുടരണം എന്നും യുവതി നിർബന്ധം പിടിച്ചിരുന്നു. എന്നാൽ, പെട്ടെന്ന് ഫോൺ കട്ടായി. അത് അവർ തമ്മിലുള്ള അവസാനത്തെ സംഭാഷണമായിരുന്നു. പിന്നെ കണ്ടുകിട്ടുന്നത് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ്.
ടോൾ പ്ലാസയ്ക്ക് സമീപം ട്രക്ക് നിർത്തി വിശ്രമിക്കുമ്പോഴാണ് ഈ സംഘം, വൈകുന്നേരം ആറുമണിയോടെ അവിടെ സ്‌കൂട്ടി പാർക്ക് ചെയ്ത് മറ്റൊരു വാഹനത്തിൽ കയറിപ്പോകുന്ന വെറ്റിനറി ഡോക്ടറായ യുവതിയെ കാണുന്നത്. അതിനു ശേഷം അവർ സംഘം ചേർന്ന് മദ്യപിക്കുന്നു. ആ മദ്യപാനത്തിനിടെയാണ്, യുവതിയെ ആക്രമിക്കാൻ ഇവർ പ്ലാനിടുന്നത്. പദ്ധതിപ്രകാരം, നവീൻ ആണ് യുവതിയുടെ സ്‌കൂട്ടിയുടെ കാറ്റഴിച്ചുവിടുന്നത്.
യുവതി തിരിച്ചുവന്നപ്പോൾ, ലോറിയിൽ നിന്നിറങ്ങിചെന്നുകൊണ്ട് ടയർ പഞ്ചറായ കാര്യം ചൂണ്ടിക്കാണിക്കുന്നത് ആരിഫ് ആണ്. ആ നേരം ശിവ യുവതിക്ക് സഹായം വാഗ്ദാനം ചെതുകൊണ്ട് ആ വഴി വന്ന് സ്‌കൂട്ടർ ഉരുട്ടിക്കൊണ്ടു പോയി. സ്‌കൂട്ടർ ടയറിന്റെ പഞ്ചറൊട്ടിച്ച് തിരിച്ചുവരുന്നതും കാത്ത് അവിടെ നിന്ന യുവതിയെ മറ്റു മൂന്നുപേരും കൂടി തട്ടിക്കൊണ്ടുപോയി, ടോൾപ്ലാസ പരിസരത്തുള്ള ആൾത്താമസമില്ലാത്ത ഒരു കെട്ടിടത്തിനുള്ളിൽ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. സ്‌കൂട്ടറിൽ കാറ്റടിച്ച് തിരിച്ചുവന്ന ശേഷം ശിവയും അവരെ ബലാത്സംഗം ചെയ്തു. എന്നാൽ, ബലാത്സംഗത്തിനിടെ ആരിഫ് യുവതിയുടെ മൂക്കുംവയും കൂട്ടിപൊത്തിപ്പിടിച്ചതാണ് മരണത്തിന് കാരണമായത്.