കണ്ണൂരിലെ ജാർഘണ്ഡ് സ്വദേശിനിയുടെ മരണം കൊലപാതകം; മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് സുഹൃത്ത്, പ്രതി പിടിയില്‍
രണ്ടാഴ്ച മുമ്പാണ് കോളയാടുള്ള ആര്യപറമ്പ് എസ്റ്റേറ്റിലെ ജീവനക്കാരി മംമ്ത കുമാരിയെ താമസിച്ചിരുന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂര്‍: കണ്ണൂർ കോളയാടിൽ ആര്യപറമ്പ് എസ്റ്റേറ്റിലെ ജീവനക്കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ജാർഘണ്ഡ് സ്വദേശിനിയായ മംമ്ത കുമാരിയെ സുഹൃത്ത് യോഗേന്ദ്ര മർദ്ദിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടാഴ്ച മുമ്പാണ് കോളയാടുള്ള ആര്യപറമ്പ് എസ്റ്റേറ്റിലെ ജീവനക്കാരി മംമ്ത കുമാരിയെ താമസിച്ചിരുന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡെങ്കിപനി ബാധിച്ച് ചികിത്സയിലായിരുന്ന മംമ്ത രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മരിച്ചെന്നായിരുന്നു കൂടെ താമസിച്ചിരുന്ന യോഗേന്ദ്ര പൊലീസിനോട് പറഞ്ഞത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മംമ്തയുടെ ആന്തരിക അവയവങ്ങൾക്ക് പരിക്കേറ്റതായി കണ്ടെത്തി. തലച്ചോറിൽ രക്തം കട്ടപിടിച്ചതും , വാരിയെല്ലിലെ പൊട്ടലും, കാലുകളിലെ ആഴത്തിലുള്ള മുറിവുമാണ് മരണത്തിന് കാരണമായത്. യോഗേന്ദ്രയെ കൂടുതൽ ചോദ്യം ചെയ്തതപ്പോൾ ഇയാൾ മംമ്തയെ നിരന്തരം മർദ്ദിക്കാറുണ്ടെന്ന് തെളിഞ്ഞു.
എസ്റ്റേറ്റിലുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയും യോഗേന്ദ്രെക്കെതിരെ മൊഴി കൊടുത്തിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് മംമ്തയെ ജാർഖണ്ഡിൽ നിന്ന് കോളയാടുള്ള എസ്റ്റേറ്റിൽ കൊണ്ടുവന്നത്. യോഗേന്ദ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona