ഏച്ചൂരിലെ മധ്യവയസ്കന്‍റെ മരണം കൊലപാതകമാണെന്ന് സംശയം
മൃതദേഹത്തിൽ മർദ്ദനമേറ്റതിന്‍റെയോ, ബലപ്രയോഗം നടന്നതിന്‍റെയോ ലക്ഷണങ്ങൾ ഇല്ല. എന്നാൽ കഴുത്ത് ഞെരിച്ചതിന്‍റെ പാടുകൾ ഉള്ളതായി കണ്ടെത്തി.
കണ്ണൂർ: ഏച്ചൂരിൽ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കന്‍റെ കൊലപാതകമാണെന്ന് സംശയം. സിനോജിന്‍റെ കഴുത്തിൽ ഞെരിച്ചതിന്‍റെ അടയാളങ്ങൾ ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പൊലീസ് അന്വേഷണം തുടങ്ങി.
തിങ്കളാഴ്ചയാണ് ഏച്ചൂർ മാവിലച്ചാലിലെ മേസ്തിരി പണിക്കാരനായ സിനോജിനെ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ഉയർന്ന സാഹചര്യത്തിൽ അന്ന് തന്നെ പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം ചെയ്തു.
മൃതദേഹത്തിൽ മർദ്ദനമേറ്റതിന്‍റെയോ, ബലപ്രയോഗം നടന്നതിന്‍റെയോ ലക്ഷണങ്ങൾ ഇല്ല. എന്നാൽ കഴുത്ത് ഞെരിച്ചതിന്‍റെ പാടുകൾ ഉള്ളതായി കണ്ടെത്തി. ഇതിനെ തുടർന്ന് ഫൊറൻസിക് സർജനും , ഡിവൈഎസ്പിയും സംഭവ സ്ഥലത്തെത്തി വിശദമായി പരിശോധിച്ചു. കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്.
ഇതും സംശയം ബലപ്പെടുത്തുന്നതായി പൊലീസ് പറഞ്ഞു. സിനോജിന് ഹൃദ്രോഗം ഉണ്ടായിരുന്നു. നാട്ടിൽ ശത്രുക്കൾ ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് മനസ്സിലായതെന്ന് പൊലീസ് പറഞ്ഞു.