userpic
user icon
0 Min read

കല്യാണം കഴിക്കണം, പെട്ടെന്ന് പണക്കാരനാകണം; അനിലിന്റെ പദ്ധതിയിൽ ഇരയായത് പ്രദീപൻ, അരുംകൊലയുടെ ചുരുളഴിഞ്ഞതിങ്ങനെ

kannur native pradeepan murder kudaku five people arrested
pradeepan

Synopsis

സ്ഥലം വിൽപ്പനയുടെ പേരിൽ പ്രദീപനുമായി സൗഹൃദം സ്ഥാപിച്ച അനിൽ, മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് കൂട്ടുപ്രതികളുമായി ചേർന്ന് അരുംകൊല നടത്തിയത്.

കർണാടക: കുടകിൽ കണ്ണൂർ സ്വദേശി പ്രദീപനെ കൊലപ്പെടുത്തിയത് പണവും സ്വത്തും തട്ടിയെടുക്കാനെന്ന് പൊലീസ്. മുഖ്യപ്രതിയായ കർണാടക സ്വദേശി അനിൽ, വിവാഹത്തിനായി പണം സമ്പാദിക്കാൻ ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്നാണ് കണ്ടെത്തൽ. സ്ഥലം വിൽപ്പനയുടെ പേരിൽ പ്രദീപനുമായി സൗഹൃദം സ്ഥാപിച്ച അനിൽ, മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് കൂട്ടുപ്രതികളുമായി ചേർന്ന് അരുംകൊല നടത്തിയത്.

വിരാജ്പേട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം തോട്ടത്തിലെ വീട്ടിൽ കണ്ണൂർ സ്വദേശി പ്രദീപൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ നടന്നത് വൻ ആസൂത്രണം. സൂത്രധാരൻ പൊന്നമ്പേട്ട് സ്വദേശിയായ അനിൽ. ഏപ്രിൽ 23ന് പട്ടാപ്പകൽ പ്രദീപനെ കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തിയതിന് പിന്നിലെന്തെന്ന് ഗോണിക്കുപ്പ പൊലീസ് പറയുന്നതിങ്ങനെയാണ്. 

ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു അനിൽ. ഇയാളുടെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ ആലോചന എതിർത്തു. ഇതോടെ പെട്ടെന്ന് പണവും സ്വത്തും സമ്പാദിക്കാനുളള വഴിതേടി അനിൽ. ഒറ്റയ്ക്ക് താമസിക്കുന്നവരുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുക്കാനായിരുന്നു ആലോചന. മഡിക്കെരിയിൽ അങ്ങനെ ഒരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചു. എന്നാൽ അവരുടെ മക്കൾ നാട്ടിലെത്തിയതോടെ പദ്ധതി പാളി. തുടർന്നാണ് തോട്ടം ഉടമായ പ്രദീപനിലേക്ക് എത്തുന്നത്. 

സ്ഥലം വിൽക്കാനുളള ആലോചനയിലായിരുന്നു, വർഷങ്ങളായി കുടകിൽ തനിച്ച് താമസിക്കുന്ന പ്രദീപൻ. അതിന്‍റെ പേരിൽ അനിൽ സൗഹൃദത്തിലായി. പലരിൽ നിന്നായി ഒരു ലക്ഷം രൂപ വാങ്ങി അഡ്വാൻസ് നൽകി. പ്രദീപൻ പണവും സ്വത്ത് രേഖകളും സൂക്ഷിക്കുന്ന സ്ഥലം മനസ്സിലാക്കി. കൊലപാതകത്തിന് പദ്ധതിയിട്ടു. മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ദീപക്, കാർത്തിക്, സ്റ്റീഫൻ, ഹരീഷ് എന്നിവരെ ഒപ്പം കൂട്ടി. 

ഏപ്രിൽ 23ന് രാവിലെ പതിനൊന്നിന് പ്രദീപന്‍റെ വീട്ടിലെത്തി. കൊലപാതകത്തിന് ശേഷം മടങ്ങി. രാത്രിയെത്തി മൃതദേഹം കുഴിച്ചിടാനായിരുന്നു പദ്ധതി. എന്നാൽ തോട്ടത്തിലെ ജീവനക്കാർ വൈകിട്ട് പ്രദീപൻ മരിച്ചുകിടക്കുന്നത് കണ്ടതോടെ അത് പാളി. സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞതും പ്രതികൾക്ക് തിരിച്ചടിയായി. ഇവർ മോഷ്ടിച്ച പതിമൂന്ന് ലക്ഷത്തോളം രൂപയും  പ്രദീപന്‍റെ മൊബൈൽഫോണും പൊലീസ് കണ്ടെടുത്തു. രണ്ട് ബൈക്കുകളും പിടിച്ചെടുത്തു. കണ്ണൂരിലെ കൊയിലി ആശുപത്രി സ്ഥാപകൻ ഭാസ്കരന്‍റെ മകനാണ് പ്രദീപൻ. റിയൽ എസ്റ്റേറ്റ് തർക്കങ്ങളെന്ന് സംശയിച്ച കേസിലാണ് പ്രതികൾ പിടിയിലായതോടെ ചുരുളഴിഞ്ഞത്.

Latest Videos