ഐഐഎം ഹോസ്റ്റലിലെ ഒരു ചടങ്ങിന് ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ ടെറസിന് മുകളിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിന് ശേഷം യുവാവ് ബലാത്സംഗം ചെയ്തെന്നാണ് പരാതി.

കോഴിക്കോട്: കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇരുപത്തിരണ്ടുകാരിയാണ് സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ കുന്ദമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.

എംബിഎ വിദ്യാര്‍ത്ഥിയായ സൈലേഷ് യാദവ് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ 22 കാരിയാണ് പരാതിക്കാരി. ഐഐഎം ഹോസ്റ്റലിലെ ഒരു ചടങ്ങിന് ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ ടെറസിന് മുകളിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിന് ശേഷം യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.

പശ്ചിമ ബംഗാള്‍ സ്വദേശിയാണ് യുവാവെന്നാണ് പൊലീസ് നിഗമനം. ഇയാള്‍ ഒളിവിലാണ്. കുന്ദമംഗലം പൊലീസ് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. കാമ്പസിലെ ഇന്‍റേണല്‍ കമ്മിറ്റിക്ക് വിദ്യാര്‍ത്ഥി പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 

കമ്മിറ്റി അംഗങ്ങളാണ് യുവതിയെ പരാതി നല്‍കുന്നതിനായി കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. വിശാലമായ കാമ്പസാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലേത്. അതുകൊണ്ട് തന്നെ ക്യാംപസിലെവിടെയെങ്കിലും പ്രതി ഒളിച്ച് താമസിക്കുന്നുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.