ഇരുവരുടെയും പ്രണയത്തെ വീട്ടുകാർ എതിർത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ഇടുക്കി അടിമാലി മാങ്കടവ് സ്വദേശികളായ ഇരുപത്തൊന്നുകാരൻ വിവേക്,  പത്തൊമ്പതുകാരി ശിവഗംഗ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അടിമാലി: ഇടുക്കി അടിമാലിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കമിതാക്കളുടെ മരണത്തിൽ പ്രഥമദൃഷ്ട്യാ ദുരൂഹതയില്ലെന്ന് പൊലീസ്. ഇരുവരുടെയും പോസ്റ്റ്മോർട്ടം നാളെ നടക്കും. അയൽക്കാരായ ഇരുവരുടെയും പ്രണയത്തെ വീട്ടുകാർ എതിർത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇടുക്കി അടിമാലി മാങ്കടവ് സ്വദേശികളായ ഇരുപത്തൊന്നുകാരൻ വിവേക്, പത്തൊമ്പതുകാരി ശിവഗംഗ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും ഏഴ് ദിവസങ്ങൾക്ക് മുമ്പ് കാണാതായിരുന്നു. ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വിവേകിന്‍റെ ബൈക്ക് വനമേഖലയായ അടിമാലി പാൽക്കുളമേട്ടിൽ കണ്ടെത്തി.

തുടർന്ന് നാട്ടുകാരും പൊലീസും വനംവകുപ്പ് ചേർന്ന് രണ്ട് ദിവസം മേഖലയിൽ തെരച്ചിൽ നടത്തിയിരുന്നു. പിന്നീട് വനം വകുപ്പ് വാച്ചർമാ‍രാണ് നേര്യമംഗത്ത് നിന്ന് ഏഴു കിലോമീറ്റർ വനമേഖലയിലേക്ക് മാറി മലമുകളിലെ മരക്കൊമ്പില്‍ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശിവഗംഗയുടെ ചുരിദാറിന്‍റെ ഷാളിലാണ് ഇരുവരും തൂങ്ങിയത്. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മരിച്ച വിവേക് അടിമാലിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്. ശിവഗംഗ തൃശൂരിലെ കോളേജിൽ ബിരുദ വിദ്യാർത്ഥിനിയും. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. പ്രണയബന്ധം വീട്ടിലറിഞ്ഞപ്പോൾ വീട്ടുകാർ എതിർത്തിരുന്നു. ഇതിലുള്ള മനോവിഷമം നിമിത്തമാകാം ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ മാങ്കടവിൽ സംസ്കരിക്കും.