'അമ്മയുടെ ചികിത്സ'; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പറ്റിച്ച് യുവാവ് തട്ടിയെടുത്തത് 22.67 ലക്ഷം
യുവാവ് ആവശ്യപ്പെട്ടപ്രകാരം പണമായി 7,25,000 രൂപയും 15,42,688 രൂപയുടെ ആഭരണങ്ങൾ നൽകുകയും ചെയ്തു. ഒടുവില്‍ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ യുവാവ് ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
മുംബൈ: മഹാരാഷ്ട്രയില്‍ യുവതിയെ പറ്റിച്ച് പണം തട്ടിയെടുത്ത ഫേസ്ബുക്ക് സുഹൃത്തിനെതിരെ കേസെടുത്ത് പൊലീസ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവാണ് യുവതിയെ പറ്റിച്ച് 22.67 ലക്ഷം രൂപ തട്ടിയെടുത്തത്. താനെയില്‍ വർത്തക് നഗർ പൊലീസി സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്.
താനെ നഗരത്തില്‍ താമസിക്കുന്ന 36 കാരിയായ യുവതിയാണ് തട്ടിപ്പിനിരയായത്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഓൺലൈൻ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന യുവതിക്ക് 2022 ഫെബ്രുവരിയിൽ ആണ് ഫേസ്ബുക്കില്‍ യുവാവിന്‍റെ ഫ്രണ്ട് റിക്വസ്റ്റ് വരുന്നത്. പരിചയപ്പെട്ട ശേഷം ചാറ്റിംഗ് പതിവായി. നല്ല സൌഹൃദമായി മുന്നോട്ടു പോകുന്നതിനിടെയാണ് യുവാവ് തന്‍റെ അമ്മയ്ക്ക് ഗുരുതര രോഗമാണെന്നും ചികിത്സയ്ക്കായി പണം ആവശ്യമുണ്ടെന്നും യുവതിയോട് പറയുന്നത്. യുവതിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മനസിലാക്കിയ യുവാവ് തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു.
യുവാവിന്‍റെ അഭ്യര്‍ത്ഥനപ്രകാരം യുവതി ആദ്യം കുറച്ച് പണം നല്‍കി. പിന്നീട് അമ്മയുടെ ചികിത്സയുടെ ആവശ്യം പറഞ്ഞ് പണം നല്‍കാന്‍ ഇയാള്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. യുവാവ് ആവശ്യപ്പെട്ടപ്രകാരം പണമായി 7,25,000 രൂപയും 15,42,688 രൂപയുടെ ആഭരണങ്ങൾ നൽകുകയും ചെയ്തു. ഒടുവില്‍ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ യുവാവ് ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
മെസേജിന് മറുപടി ഇല്ലാതായതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടെന്ന് യുവതിക്ക് മനസിലായത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കഴിഞ്ഞ വ്യാഴ്ചയാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും വർത്തക് നഗർ പൊലീസ് സ്റ്റേഷനിൽ ഹൌസ് ഓഫീസര്‍ പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്, ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല, കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം ഇയാളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Read More : സ്വർണ്ണം അരപ്പട്ട രൂപത്തിലാക്കി, ജീൻസിനുള്ളിൽ തുന്നി വച്ചു; മലപ്പുറം സ്വദേശി നെടുമ്പാശ്ശേരിയില്‍ പിടിയിൽ