പിടിക്കപ്പെടുകയാണെങ്കിൽ മുടിയിലെ ഡിഎൻഎ വെച്ച് താനല്ല കുറ്റവാളിയെന്ന് സമർത്ഥിക്കാനും പൊലീസിനെ വഴിതിരിച്ചുവിടാനുമായിരുന്നു ശ്യാംജിത്ത് ബാഗിൽ മുടി സൂക്ഷിച്ചത്
കണ്ണൂർ: പാനൂരിൽ വിഷ്ണുപ്രിയയെന്ന 23 കാരിയെ വധിക്കാൻ പ്രതി ശ്യാംജിതിന് പ്രചോദനമായത് സീരിയൽ കില്ലറുടെ കഥ പറഞ്ഞ മലയാളം സിനിമയെന്ന് പൊലീസിന്റെ കണ്ടെത്തൽ. വധിക്കാനായി ഇരുതല മൂർച്ചയുള്ള കത്തി സ്വന്തമായി നിർമ്മിച്ച പ്രതി, പാനൂരിലെ വീട്ടിൽ വെച്ച് ചുറ്റിക കൊണ്ട് യുവതിയെ തലക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ക്രൂരമായ കൊലപാതക കൃത്യം നടത്തിയ പ്രതി പിന്നീട് ഇതേ വീട്ടിൽ വെച്ച് തന്നെ വസ്ത്രം മാറി. കൈയ്യുറയും മാസ്കും സോക്സും ഷൂസും അടക്കമുള്ളവ തന്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാക്കി. കൊല്ലാൻ ഉപയോഗിച്ച കത്തിയും ചുറ്റികയും ഇരുമ്പ് കമ്പിയും അറ്റകൈ പ്രയോഗത്തിനായി കൈയ്യിൽ കരുതിയ മുളകുപൊടിയും അടക്കമുള്ളവ ബാഗിൽ തന്നെയാണ് വെച്ചത്.
തുടർന്ന് വിഷ്ണുപ്രിയയുടെ വീട്ടിൽ നിന്ന് ബൈക്ക് ഓടിച്ച് പോയ പ്രതി ഇതേ ബാഗിൽ ഒരു ബാർബർ ഷോപ്പിൽ നിന്നെടുത്ത മുടിയും വെച്ചിരുന്നു. ഇനി പിടിക്കപ്പെടുകയാണെങ്കിൽ മുടിയിലെ ഡിഎൻഎ വെച്ച് താനല്ല കുറ്റവാളിയെന്ന് സമർത്ഥിക്കാനും പൊലീസിനെ വഴിതിരിച്ചുവിടാനുമായിരുന്നു ഇത്.
ബൈക്കുമായി നേരെ മാനന്തേരിയിലേക്കാണ് ശ്യാംജിത് പോയത്. വീടിനടുത്തുള്ള ഒരു കുഴിയിൽ ബാഗ് വെച്ച് അതിന് മീതെ ഒരു കല്ലും ശ്യാംജിത് എടുത്ത് വെച്ചു. തുടർന്ന് സ്വന്തം വീട്ടിൽ പോയി. ഇവിടെ നിന്ന് കുളിച്ച് വസ്ത്രം മാറിയ ശേഷം മാനന്തേരിയിൽ അച്ഛന്റെ ഹോട്ടലിലേക്കാണ് ഇയാൾ പോയത്. ഇവിടെ വെച്ച് ഭക്ഷണം വിളമ്പുകയായിരുന്ന പ്രതിയെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി വള്ളിപുള്ളി തെറ്റാതെ എല്ലാ കഥയും വെളിപ്പെടുത്തി.
