ആന്ധ്രപ്രദേശിലെ നെല്ലൂരിൽ നിന്നും എറണാകുളത്തെ ജ്വല്ലറികളിലേക്ക് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന സ്വർണാഭരണങ്ങളാണ് പിടികൂടിയത്.
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ നികുതി വെട്ടിച്ച് കടത്തിയ 54 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ (Gold Smuggling) പിടികൂടി. ഹാട്ടിയ -എറണാകുളം എക്സ്പ്രസ്സിൽ ആർ പി എഫ് നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ പിടികൂടിയത്. ആന്ധ്രപ്രദേശിലെ നെല്ലൂരിൽ നിന്നും എറണാകുളത്തെ ജ്വല്ലറികളിലേക്ക് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന സ്വർണാഭരണങ്ങളാണിതെന്ന് ആർപിഎഫ് വ്യക്തമാക്കി.
ആന്ധ്രപ്രദേശ് സ്വദേശി സംഘ റാം ആണ് സ്വര്‍ണ്ണവുമായി പിടിയിലായത്. ഒന്നേകാൽ കിലോ സ്വർണമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. ഇതരസംസ്ഥാനങ്ങളിൽ നിന്നും രേഖകളില്ലാതെ സ്വർണാഭരണങ്ങൾ നികുതിവെട്ടിച്ച് കടത്തിക്കൊണ്ട് വന്നു കേരളത്തിലെ ജ്വല്ലറികളിൽ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സംഘ റാം.
കേരളത്തിലെ ജ്വല്ലറികളിൽ നിരവധിതവണ സ്വർണ്ണം രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന് വില്പന നടത്തിയതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. പിടിച്ചെടുത്ത സ്വർണവും പ്രതിയെയും പാലക്കാട് ജി എസ് ടി ഡിപ്പാർട്ട്മെന്റ്ന് കൈമാറിതായി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
