അയൽക്കാരന്റെ പട്ടിയെ മോഷ്‌ടിച്ച ശേഷം കൊന്ന് തിന്നു; യുവാവ് പിടിയിൽ
പൊലീസ് എത്തിയപ്പോൾ ഇവിടെ നാല് പേർ പട്ടിയിറച്ചി പാചകം ചെയ്ത് കഴിക്കുകയായിരുന്നു
ഗുവാഹത്തി: അയൽക്കാരന്റെ വളർത്തുപട്ടിയെ പിടികൂടി കൊന്ന് തിന്ന കുറ്റത്തിന് യുവാവിനെ പൊലീസ് പിടികൂടി. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ഗുവാഹത്തിയിലെ ബ്രിന്ദബൻ പാത്തിൽ നിന്നും രാത്രി വൈകിയാണ് സിമ്രാൻ കുമാരി എന്ന സ്ത്രീ പൊലീസിനെ വിളിച്ചത്. തന്റെ വളർത്തുപട്ടിയെ അയൽക്കാരൻ മോഷ്ടിച്ചുവെന്നായിരുന്നു പരാതി.
പരാതി ലഭിച്ച് അധികം വൈകാതെ തന്നെ പൊലീസ് സ്ഥലത്തെത്തി. സിമ്രാൻ കുമാരിയുടെ അയൽക്കാരന്റെ വീട്ടിൽ പൊലീസ് എത്തിയപ്പോൾ ഇവിടെ നാല് പേർ പട്ടിയിറച്ചി പാചകം ചെയ്ത് കഴിക്കുകയായിരുന്നു. ഇവരെ നാല് പേരെയും പൊലീസ് ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന യുവാവിന്റെ പേരിൽ പിന്നീട് പൊലീസ് കേസെടുത്തു. വളർത്തുമൃഗത്തെ മോഷ്ടിച്ച് കൊലപ്പെടുത്തിയതിനാണ് കേസ്. മണിപ്പൂരിൽ നിന്നും പരീക്ഷയെഴുതാൻ ഗുവാഹത്തിയിലെത്തിയ, പ്രതിയുടെ സുഹൃത്തുക്കളായ മറ്റ് മൂന്ന് പേരെയും പൊലീസ് വിട്ടയച്ചു. ഐപിസി 429 (വളർത്തുമൃഗത്തെ കൊലപ്പെടുത്തൽ) , 379(മോഷണം) വകുപ്പുകൾ പ്രകാരം യുവാവിനെതിരെ കേസെടുത്തു.