'ഉന്നാവിലേക്കാളും ഭയാനകമാകും', പീഡനത്തിനിരയായ യുവതിയുടെ വീടിന് മുന്നിൽ ഭീഷണിക്കത്ത്; പ്രതി അറസ്റ്റില്‍
കഴിഞ്ഞ വർഷം ദില്ലി മുഖർജി നഗറിൽവച്ചാണ് യുവതിയെ പ്രതി പീഡനത്തിനിരയാക്കിയത്. തന്നെയുംകൂട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോയ സൊഹ്റാൻ അവിടെവച്ച് ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകിയാണ് പീഡിപ്പിച്ചതെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
ദില്ലി: ദില്ലിയിൽ പീഡനത്തിന് ഇരയായ യുവതിയുടെ വീടിന് മുന്നിൽ ഭീഷണിക്കത്ത് പതിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശില ബാഗ്പത് സ്വദേശി സൊഹ്റാൻ സിംഗിനെയാണ് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനക്കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ദില്ലി കോടതിയിൽ മൊഴി കൊടുക്കരുതെന്നതായിരുന്നു ഇയാളുടെ ഭീഷണിക്കത്ത്. തനിക്കെതിരെ മൊഴി നല്‍കിയാല്‍ ഉന്നാവിലെ പെൺകുട്ടി നേരിട്ടതിനെക്കാളും ഭയാനകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഭീഷണിക്കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഉന്നാവോയിൽ പീഡനത്തിനിരയായ പെൺകുട്ടിയെ ഒരുസംഘം യുവാക്കൾ ചേർന്ന് നടുറോഡിൽ തീക്കൊളുത്തി കൊന്നത്.
കഴിഞ്ഞ വർഷം ദില്ലി മുഖർജി നഗറിൽവച്ചാണ് യുവതിയെ പ്രതി പീഡനത്തിനിരയാക്കിയത്. തന്നെയുംകൂട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോയ സൊഹ്റാൻ അവിടെവച്ച് ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകുകയായിരുന്നു. തുടർന്ന് ബോധരഹിതയായ തന്നെ സൊഹ്റാൻ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് ജൂലൈയിൽ പൊലീസിൽ നൽകിയ പരാതിയിൽ യുവതി പറഞ്ഞു. ഇതുകൂടാതെ മൊബൈലിൽ പകർത്തിയ പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പ്രതി തന്നെ പീഡിപ്പിച്ചിരുന്നതായും യുവതി പരാതിയിൽ ആരോപിച്ചു.
യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് സൊഹ്റാനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ബുധനാഴ്ച ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് യുവതിയുടെ വീടിന്റെ ചുമരിൽ പ്രതി ഭീഷണിക്കത്ത് പതിച്ചത്. ഉത്തര്‍പ്രദേശിലെ ബദൗണില്‍ നിന്നുമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, താനല്ല തന്റെ ശത്രുക്കളാണ് യുവതിയുടെ വീടിന് മുന്നിൽ പോസ്റ്റർ ഒട്ടിച്ചതെന്നായിരുന്നു സൊഹ്റാന്റെ പ്രതികരണം. സംഭവത്തിൽ യുവതിക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.