അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികള്‍ക്കുനേരെ  വെടി ഉതിര്‍ത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മഞ്ചിക്കണ്ടി പഴത്തോട്ടത്തിലാണ് സംഭവം. 

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികള്‍ക്കുനേരെ വെടി ഉതിര്‍ത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മഞ്ചിക്കണ്ടി പഴത്തോട്ടത്തിലാണ് സംഭവം. ഈശ്വര സ്വാമി കൗണ്ടര്‍ എന്നയാളാണ് അറസ്റ്റിലായത്. ഓടിമാറിയതിനാല്‍ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടെന്ന് പരാതിക്കാരി ചെല്ലി പറഞ്ഞു. പലപ്പോഴായി തർക്കമുണ്ടായിരുന്നെന്നും അതാണ് അക്രമത്തിലേക്ക് നയിച്ചതെന്നും ചെല്ലി പറയുന്നു.

മഞ്ചിക്കണ്ടി പഴത്തോട്ടത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഈശ്വരൻ്റെ പറമ്പിലേക്ക് അയൽ വാസിയായ ചെല്ലിയുടെ കന്നുകാലികൾ കയറുന്നതിനെ ചൊല്ലി തർക്കം നില നിൽക്കുന്നുണ്ടായിരുന്നു. ഇന്നലെയും ഇതേച്ചൊല്ലി ഇരു കൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെയായിരുന്നു ഈശ്വര സ്വാമി കൗണ്ടര്‍ കയ്യിൽ സൂക്ഷിച്ചിരുന്ന തോക്ക് വീട്ടിലേക്ക് പോയി എടുത്തുകൊണ്ടുവന്ന് വെടി വയ്ക്കുകയായിരുന്നു.

തോക്കുമായി എത്തുന്നത് കണ്ട് അടുത്തുള്ള മരക്കൂട്ടത്തിലേക്ക് ഓടിമാറിയതിനാല്‍ വെടിയേല്‍ക്കാതെ രക്ഷപെട്ടെന്ന് നഞ്ചനും പറഞ്ഞു ചെല്ലിയുടെ പരാതിയില്‍ സ്ഥലത്തെത്തിയ അഗളി പൊലീസ് ഈശ്വര സ്വാമി കൗണ്ടറെ അറസ്റ്റ് ചെയ്തു. തോക്കും കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ വധ ശ്രമത്തിനും ആയുധം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തതായി അഗളി സിഐ അറിയിച്ചു.