മാള ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ .

തൃശൂർ: മാള ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ . ചാലക്കുടി സ്വദേശി ജെറിനാണ് അരക്കോടി രൂപ വിലവരുന്ന ഒരു കിലോ ഹാഷിഷ് ഓയിലുമായി എക്സൈസ് ഇന്റലിജൻസ് പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ലഹരിമരുന്നാണ് തൃശ്ശൂർ എക്‌സൈസ് ഇന്റലിജൻസും മാള എക്‌സൈസ് റേഞ്ച് പാർട്ടിയും ചേർന്ന് പിടികൂടിയത്. ചെന്നൈയിൽനിന്നും നിന്ന് മയക്കു മരുന്നു എത്തിച്ച്, തൃശ്ശൂർ ജില്ലയിലെ ചാലക്കുടി, മാള, എറണാകുളം ജില്ലയിലെ ആലുവ, പെരുമ്പാവൂർ, എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്നവരിൽ പ്രധാന കണ്ണിയാണ് ജെറിൻ. 

കേരളത്തിലേക്ക് പുതു വഴികളിലൂടെ ലഹരി മരുന്ന് വൻതോതിൽ കടത്തുന്നതായി മധ്യമേഖലാ ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. രഹസ്യവിവരം ലഭിച്ചതനുസരിച്ച് എക്‌സൈസ് ഇന്റലിജൻസ് പാർട്ടി ഒരു മാസത്തോളമായി ഇതിനായി അന്വേഷണത്തിലായിരുന്നു.

കൊവിഡ് കാലമായതിനാൽ പരിശോധന ഒഴിവാക്കാൻ പല ബസുകളിൽ മാറി കയറി വിവിധ വഴികളിലൂടെയാണ് ലഹരിമരുന്ന് ഇവിടെ എത്തിച്ചത്. ചെന്നൈയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് ഡിജെ, റേവ് പാർട്ടികളിൽ ഉപയോഗിക്കുന്നതിനാണ് വിതരണം ചെയ്തിരുന്നത്. അറസ്റ്റിലായ ജെറിൻറെ പിന്നില്‍ മറ്റാരൊക്കെയെന്ന് എക്സൈസ് സംഘം പരിശോധിച്ചുവരികയാണ്.