കണ്ണൂർ സെൻട്രൽ ജയിലിൽ മറ്റൊരു പോക്‌സോ കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് വീണ്ടും തടവുശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 

കല്‍പ്പറ്റ: തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി. കുഞ്ഞോം എടച്ചേരി വീട്ടില്‍ ബാബു (46) വിനെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ഒന്‍പത് വര്‍ഷത്തെ തടവിനും 75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2021 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2021 മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ പ്രതി പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ തൊണ്ടര്‍നാട് എസ്എച്ച്ഒ ആയിരുന്ന ബിജു ആന്റണിയാണ് കേസില്‍ ആദ്യാന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് എസ്എച്ച്ഒ ആയി വന്ന പി.ജി രാംജിത്ത് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രതിയായ ബാബു നിലവില്‍ മറ്റൊരു പോക്‌സോ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.