14 കാരിയെ പീഡിപ്പിച്ച കേസിൽ അച്ഛന് ജീവപര്യന്തം
2015-17 കാലയളവിൽ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കുട്ടി മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യ മൊഴി.
കണ്ണൂർ: കണ്ണൂരിൽ 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛന് ജീവപര്യന്തം തടവ് ശിക്ഷ. തലശ്ശേരി പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2015-17 കാലയളവിൽ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കുട്ടി മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യ മൊഴി.
പറശ്ശിനിക്കടവിലെ ലോഡ്ജിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 19 പേർ പീഡിപ്പിച്ച കേസിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് അച്ഛന്‍ പീഡിപ്പിച്ച കാര്യം കുട്ടി വെളിപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ പിതാവ് വിചാരണയ്ക്കിടെ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം നൽകിയില്ല.
കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തലശ്ശേരി പ്രത്യേക പോക്സോ കോടതി ജഡ്ജ് സിജി ഘോഷ് ആണ് പ്രതിയെ ജീവപര്യന്തം തടവിന് വിധിച്ചത്. ബീന കാളിയത്താണ് പബ്ലിക് പ്രോസിക്യൂട്ടർ. കുട്ടിയെ പലയിടത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നുള്ള 18 കേസുകളിൽ വിചാരണ തുടരുകയാണ്.