പ്രണയബന്ധം ഇഷ്ടമായില്ല; യുവാവിനെ കൊന്ന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ
കല്‍പേഷിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് അടിച്ചുകൊല്ലുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.
താനെ: പ്രണയബന്ധത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കല്‍പേഷ് ചൗധരി എന്ന ഇരുപത്തിമൂന്നുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.
താനെ ജില്ലയിലുള്ള അംബര്‍നാഥ് സ്വദേശിനിയായ പെണ്‍കുട്ടിയുമായി കല്പേഷിനു ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഈ ബന്ധത്തിൽ പെണ്‍കുട്ടിയുടെ കുടുംബത്തിന് തീരെ താത്പര്യമുണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച് കല്പേഷിന്റെയും പെണ്‍കുട്ടിയുടെയും കുടുംബങ്ങള്‍ തമ്മില്‍ നേരത്തെ വാക്കേറ്റമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
ഈ മാസം ആദ്യം മുതൽ കല്‍പേഷിനെ കാണാതാവുകയായിരുന്നു. ശേഷം നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച മുര്‍ബാദ്-മാസ റോഡിലെ ഒരു ഫാംഹൗസിനു സമീപമുള്ള കുറ്റിക്കാട്ടില്‍നിന്നും അഴുകിയ നിലയില്‍ കല്‍പേഷിന്റെ മൃതദേഹം പൊലീസ് കണ്ടെത്തി.
കല്‍പേഷിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് അടിച്ചുകൊല്ലുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. മൂന്നു പേര് ചേര്‍ന്നാണ് കല്‍പേഷിനെ കൊലപ്പെടുത്തിയത്. ഇതില്‍ രണ്ടുപേര്‍ പേരെ പൊലീസ് അറസ്റ്റ് ചെയ്തു.