വിശ്വസിച്ച് നോമിനിയാക്കി; ഇൻഷുറൻസ് തുക തട്ടാൻ യുവാവിനെ സഹോദരൻ കൊലപ്പെടുത്തി
- കുടുംബത്തോട് പിണങ്ങിക്കഴിയുന്നതിനാൽ സഹോദരൻ നോമിനി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയേക്കുമെന്ന് പ്രതി ഭയന്നിരുന്നു
- കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും പുറത്തേക്ക് പോയ സഹോദരനെ പിന്തുടർന്ന് കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു
അജ്‌മീർ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സഹോദരനെ യുവാവ് കൊലപ്പെടുത്തി. സംഭവം നടന്ന് 48 മണിക്കൂറിനുള്ളിൽ പ്രതിയെ പൊലീസ് പിടികൂടി. രാജസ്ഥാനിലെ അജ്‌മീറിലാണ് സംഭവം.
ജഗ്പോര ഗ്രാമവാസിയും ഭിന്നശേഷിക്കാരനുമായ ദൗ സിംഗ് ആണ് കൊല്ലപ്പെട്ടത്. അഹമ്മദാബാദിൽ ഫാക്ടറിയിൽ ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഇദ്ദേഹത്തിന് രണ്ട് കൈയ്യും നഷ്ടമായിരുന്നു. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ തലയിലേറ്റ പരിക്കുകൾ കൂടി വ്യക്തമായതോടെ ഇത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചു.
സിംഗിന്റെ പേരിലുണ്ടായിരുന്ന ഇൻഷുറൻസ് പോളിസിയിൽ നോമിനിയായിരുന്നത് ഇളയ സഹോദരൻ വസീറായിരുന്നു. എന്നാൽ 28കാരനായ വസീർ ഈയിടെ കുടുംബത്തോട് പിണങ്ങി മറ്റൊരിടത്താണ് കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം മാതാപിതാക്കളുടെ അടുത്തെത്തിയ വസീർ ഇവരുമായി തർക്കിച്ചിരുന്നു. ഈ സമയത്ത് മുറിക്കകത്തായിരുന്ന ദൗ സിംഗ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. പിന്നാലെ പോയ വസീർ ഇയാളെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആളൊഴിച്ച ഇടത്തെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ കെട്ടിത്തൂക്കിയ ശേഷം സ്വന്തം ഗ്രാമത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു.
കുടുംബത്തോട് പിണങ്ങിക്കഴിയുന്നതിനാൽ ദൗ സിംഗ് ഇൻഷുറൻസ് പോളിസി നോമിനി സ്ഥാനത്ത് നിന്ന് തന്നെ മാറ്റാനുള്ള സാധ്യത വസീർ മുന്നിൽ കണ്ടിരുന്നു. ഇത് തടയാനും പണം തട്ടിയെടുക്കാനുമാണ് കൊലപ്പെടുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.