ഓട്ടോറിക്ഷയിൽ കയറിയ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പത്തനംതിട്ട: പത്തനംതിട്ടയിൽ 28 കാരിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രതി വിനോദ് അറസ്റ്റിൽ. ഇന്നലെ രാത്രിയോടെയാണ് ഇയാളെ അടൂർ പോലീസ് പിടികൂടിയത്. യുവതിയുടെ അയൽവാസിയായ ഓട്ടോ ഡ്രൈവർ ആണ് പ്രതിയായ വിനോദ്. യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ഫെബ്രുവരി 15 നാണ് സംഭവം. അയൽവാസിയായ ഓട്ടോ ഡ്രൈവറെ വസ്ത്രശാലയിൽ പോകാൻ ഓട്ടം വിളിച്ചു. ലൈസൻസ് എടുക്കാൻ മറന്നു പോയെന്ന് കളവ് പറഞ്ഞ് അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ പ്രതി വിനോദ് ഫോണിൽ ചിത്രീകരിച്ചു. അവ കാണിച്ച് ഭീഷണി തുടർന്നതോടെ പ്രതിയുടെ ഭാര്യയോട് കാര്യങ്ങൾ വെളിപ്പെടുത്തി. അതിന്‍റെ വൈരാഗ്യത്തിൽ ടാങ്കർ ലോറിയിൽ കയറ്റി കൊണ്ടുപോയി മർദ്ദിച്ചെന്നും പരാതിക്കാരി പറയുന്നു. മിൽമ ടാങ്കർ ഡ്രൈവർ കൂടിയാണ് വിനോദ്.
