മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു, രക്തം പുരണ്ട കത്തിയുമായി സ്റ്റേഷനിലെത്തി കീഴടങ്ങി
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ചോരപുരണ്ട കത്തിയുമായി സമീര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ദില്ലി: മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. മംഗോൾപുരി സ്വദേശിയായ സമീറാണ് ഭാര്യ സബാനയെ (40) കുത്തിക്കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ചോരപുരണ്ട കത്തിയുമായി സമീര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ശനിയാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്.
നാല്‍പ്പത്തിയഞ്ചുകാരനായ സമീര്‍ ജോലിക്ക് പോകാതെ മദ്യപിച്ച് സ്ഥിരമായി വഴക്കിട്ടിരുന്നു. ഇതിനെ ചൊല്ലി ഭാര്യയുമായുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ പ്രതി കത്തിയെടുത്ത് ഭാര്യയെ കുത്തുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികള്‍ സബാനയെ തൊട്ടടുത്തുള്ള സഞ്ജയ് ഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സമീറിനും സബാനയ്ക്കും 21 ഉം 17 ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. കൊലപാതകം നേരില്‍ കണ്ട മകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും സമീറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മദ്യപിച്ച് നടക്കുന്നതിനാല്‍ ഭാര്യ തന്നെ ഒരു മാസമായി വീട്ടിലേക്ക് കയറ്റിയിരുന്നില്ലെന്നും അതുകൊണ്ടാണ് സബാനയെ കൊലപ്പെടുത്തിയതെന്നും സമീര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona