എ.ടി.എമ്മിനുള്ളില്‍ കത്തിയുമായെത്തിയ കള്ളനാണ് യുവതിയുടെ അക്കൗണ്ടിലെ സീറോ ബാലന്‍സ് കണ്ട് പണം തിരികെ നല്‍കിയത്. എന്നാല്‍ അവസാനമുണ്ടായ ട്വിസ്റ്റ് കള്ളനോട് ദയകാട്ടിയില്ല.

ഹ്യുവാന്‍ (ചൈന): ചൈനയിലെ ഹ്യുയാനില്‍ എ.ടി.എമ്മില്‍ യുവതിയെ കൊള്ളയടിക്കാനെത്തിയ കള്ളന്‍ പണം തിരികെ നല്‍കി സ്ഥലംവിട്ടു. യുവതിയുടെ അക്കൗണ്ടില്‍ ബാലന്‍സ് ഒന്നും ഇല്ലെന്ന് കണ്ടതോടെയാണ് കള്ളന് മനസ്താപമുണ്ടായത്.

പിറകിലൂടെ കത്തിയുമായെത്തിയ കള്ളന്‍ ആദ്യം യുവതിയുടെ കൈവശമുണ്ടായിരുന്ന 2500 യുവാന്‍ കൈക്കലാക്കി. ശേഷം കൂടുതല്‍ പണം അക്കൗണ്ടിലുണ്ടാകുമെന്ന് കരുതി ബാലന്‍സ് കാണിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് അക്കൗണ്ടില്‍ പണമൊന്നും ബാക്കിയില്ലെന്ന് കള്ളന് മനസ്സിലായത്. തുടര്‍ന്ന് തട്ടിയെടുത്ത പണം മുഴുവന്‍ തിരികെ നല്‍കി കള്ളന്‍ സ്ഥലം വിട്ടു. ഏതാണ്ട് 26,000 ഇന്ത്യന്‍ രൂപയാണ് 2500 യുവാന്റെ ഇപ്പോഴത്തെ മൂല്യം.

സംഭവം ട്വിറ്ററിലൂടെയാണ് പുറംലോകമറിഞ്ഞത്. ലീ എന്ന വിളിപ്പേരിലറിയപ്പെടുന്ന യുവതിയാണ് കള്ളന്റെ മനസ്സലിയിപ്പിച്ചത്. എങ്കിലും നല്ലവനായ ആ കള്ളനെ പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി അകത്താക്കിയിട്ടുണ്ട്. സിസിടിവി ദ്യശ്യങ്ങള്‍ പാവം കള്ളനെ ചതിക്കുകയായിരുന്നു.