കൊല്ലത്ത് കൈക്കുഞ്ഞിനെ പുലർച്ചെ തട്ടിക്കൊണ്ടുപോയി, പരിസരവാസി കണ്ടതോടെ വഴിയിൽ ഉപേക്ഷിച്ചു
പുലർച്ചെ മൂന്നു മണിയോടെയാണ് അജ്ഞാതൻ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. മാതാപിതാക്കൾ അറിയാതെയാണ് കുഞ്ഞിനെ എടുത്തത്
കൊല്ലം: ആറ് മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കൊല്ലം ജില്ലയിലെ കണ്ണനല്ലൂർ ചേരീക്കോണത്താണ് സംഭവം നടന്നത്. അടച്ചുറപ്പില്ലാത്ത വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് പുലർച്ചെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
പുലർച്ചെ മൂന്നു മണിയോടെയാണ് അജ്ഞാതൻ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. മാതാപിതാക്കൾ അറിയാതെയാണ് കുഞ്ഞിനെ എടുത്തത്. ഇയാൾ അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. വീട്ടിൽ നിന്നും ഇറങ്ങിയ ഇയാൾ നൂറ് മീറ്ററോളം പോയപ്പോൾ പരിസരവാസിയായ ഒരാളെ കണ്ടു.
ഇതോടെ കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച് അജ്ഞാതൻ ബൈക്കിൽ രക്ഷപ്പെട്ടു. പരിസരവാസി പൊലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.