വെള്ളം ആവശ്യപ്പെട്ടെത്തിയ അപരിചിതൻ 30 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു
അയൽക്കാർ അക്രമിക്ക് പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. സംഭവത്തിൽ മാരത്തഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ബെംഗലൂരു: കുടിവെളളം ആവശ്യപ്പെട്ട് എത്തിയ അപരിചിതൻ 30 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ബെംഗലൂരു മാരത്തഹളളി സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. സംഭവത്തെ കുറിച്ച് യുവതി പറയുന്നതിങ്ങനെ: ഭർത്താവും കുട്ടികളും വീട്ടിലില്ലാതിരുന്ന സമയത്ത് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഏകദേശം 2.30 നാണ് കാളിങ് ബെൽ മുഴങ്ങിയത്. വാതിൽ തുറന്നപ്പോൾ അപരിചിതനായ ഒരാൾ തങ്ങളുടെ എതിർവശത്തുള്ള വീട് ഒഴിഞ്ഞുകിടക്കുകയാണോ എന്നും വാടകക്ക് നൽകുമോ എന്നുമന്വേഷിച്ചു.
തനിക്കറിയില്ലെന്നു പറഞ്ഞപ്പോൾ വീട്ടുടമസ്ഥന്‍റെ നമ്പർ നൽകാൻ പറഞ്ഞു. അതും കൈവശമില്ലെന്ന് പറഞ്ഞപ്പോഴാണ് ഭർത്താവിന്‍റെ നമ്പർ ആവശ്യപ്പെട്ടത്. അദ്ദേഹമിപ്പോൾ തിരക്കിലായിരിക്കുമെന്നും പിന്നീട് വീട്ടുടമസ്ഥനോട് അന്വേഷിച്ച് അറിയിക്കാമെന്ന് പറയുകയുമായിരുന്നു. നാലു നിലകൾ കയറിയാണ് എത്തിയതെന്നും ദാഹിക്കുന്നതിനാൽ ഒരു ഗ്ലാസ് വെള്ളം വേണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്നാണ് താൻ വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോയത്.
ഉടൻ അകത്തു കയറിയ വ്യക്തി വാതിൽ ഉള്ളിൽ നിന്ന് പൂട്ടുകയും വായ പൊത്തിപ്പിടിച്ച് കടന്നു പിടിക്കുകയുമായിരുന്നു. സ്വരക്ഷയ്ക്കായി അടുക്കളയിൽ ചെന്ന് കത്തിയെടുക്കാനോ മുറിക്കുളളിൽ വച്ച മൊബൈൽ ഫോൺ എടുക്കാനോ കഴിഞ്ഞില്ല. പീഡന ശ്രമത്തിനിടെ യുവാവ് തന്നോട് സഹകരിക്കാൻ പറഞ്ഞതായും യുവതി പോലീസിനോട് പറഞ്ഞു.
കുതറിമാറി അയാളുടെ കൈയിൽ ശക്തിയായി കടിക്കുകയും അയൽക്കാരിയെ വിളിച്ച് ഉറക്കെ കരയുകയും ചെയ്തു. വീട്ടിനുള്ളിൽ മറ്റാരോ ഉണ്ടെന്ന ധാരണയിൽ അയാൾ വാതിൽ തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറയുന്നു. അയൽക്കാർ അക്രമിക്ക് പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. സംഭവത്തിൽ മാരത്തഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.