ഒരു കുപ്പിയ്ക്ക് ആയിരം രൂപ മുതലാണ് ഇടപാടുകാരിൽ നിന്ന് ഈടാക്കിയിരുന്നതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. 

കൊച്ചി: എറണാകുളം കോതമംഗലത്ത് അതിതീവ്ര ലഹരി മരുന്നുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഇയാളിൽ നിന്ന് 21 കുപ്പി ഹെറോയിൻ പിടിച്ചെടുത്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അസം സ്വദേശി അബ്ദുർ റഹീമാണ് കോതമംഗലം പൊലീസിന്‍റെ പിടിയിലായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി മരുന്നിന്‍റെ ഉപഭോഗം ശക്തമാകുന്നെന്ന കണ്ടെത്തലിനെ തുടർന്ന് പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. ഈ പരിശോധനയ്ക്കിടയിലാണ് അസാം സ്വദേശി അബ്ദുർ റഹീം പിടിയിലായത്. ഇയാളിൽ നിന്ന് 21 ചെറിയ കുപ്പികളിലായി സൂക്ഷിച്ച ഹെറോയിൻ പൊലീസ് കണ്ടെടുത്തു. അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്താനാണ് ലഹരി മരുന്ന് സൂക്ഷിച്ചിരുന്നത്. 

ഒരു കുപ്പിയ്ക്ക് ആയിരം രൂപ മുതലാണ് ഇടപാടുകാരിൽ നിന്ന് ഈടാക്കിയിരുന്നതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അസമിൽ നിന്നാണ് ലഹരി മരുന്ന് എത്തിക്കുന്നത്. ഒരു മാസം മുമ്പ് പ്രതി അസമിൽ പോയി വന്നിരുന്നു. ലഹരി ഇടപാട് സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയ റിമാൻഡ് ചെയ്തു.