ഹോട്ടലിലെ കൌണ്ടറിന് കുറകെ കയ്യിട്ട് മാനേജറെ ഇയാള്‍ തല്ലുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
മുംബൈ: ഹോട്ടലില്‍(Hotel) കയറി സൗജന്യമായി ഭക്ഷണം ആവശ്യപ്പെട്ട് പൊലീസുകാരന്‍റെ(Police) അതിക്രമം. ഭക്ഷണം നല്‍കാതിരുന്ന ഹോട്ടല്‍ മാനേജറെ(Hotel manager) പ്രകോപിതനായ പൊലീസുകാരന്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കി. മുംബൈ സാന്താക്രൂസിലെ സ്വാഗത് ഡൈനിങ് ബാറിലാണ് സംഭവം നടന്നത്. അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ വിക്രം പാട്ടീൽ ആണ് ഹോട്ടല്‍ മാനേജറെ മര്‍ദ്ദിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
രാത്രി ഹോട്ടൽ അടക്കാനുള്ള സമയം കഴിഞ്ഞ ശേഷമാണ് എഎസ്ഐ വിക്രം പാട്ടീൽ ഹോട്ടലിലെത്തുന്നത്. തനിക്ക് പാഴ്സലായി ഭക്ഷണം വേണമെന്നും പണം തരില്ലെന്നും ഇയാള്‍ ഹോട്ടല്‍ മാനേജരോടു പറഞ്ഞഞു. എന്നാല്‍ സമയം 12.35 കഴിഞ്ഞുവെന്നും അടുക്കള അടച്ചുവെന്നും ഹോട്ടൽ മാനേജർ ഗണേഷ് പട്ടേൽ വിക്രം പാട്ടീലിനെ അറിയിച്ചു. ഇത് പോലീസുകാരനെ പ്രകോപിതനാക്കുകയും മാനേജരെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. മാനേജറെ അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മാനേജറെ മര്‍ദ്ദിക്കുന്നത് കണ്ട് ഹോട്ടലിലെ ജീവനക്കാരെത്തി പൊലീസുകാരനെ വലിച്ചു മാറ്റുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. പൊലീസുകാരന്‍ മദ്യപിച്ചിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ ആരോപിക്കുന്നു. ഹോട്ടലിലെ കൌണ്ടറിന് കുറകെ കയ്യിട്ട് മാനേജറെ ഇയാള്‍ തല്ലുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഒടുവില്‍ ഹോട്ടല് ജീവനക്കാര്‍ പൊലീസുകാരനെ വലിച്ച് പുറത്തിട്ട ശേഷം ഹോട്ടല്‍ അടയ്ക്കുകയായിരുന്നു. എഎസ്ഐയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ഹോട്ടല്‍ മാനേജര്‍ പറഞ്ഞു.
